നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ഒരുപോലെ നേടിയ ചിത്രമാണ് എം. പത്മകുമാർ സംവിധാന ചെയ്ത ജോസഫ്. ജോജു ജോർജിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവ് എന്ന് വിശേഷിപ്പിക്കുന്ന ജോസഫ് ദേശീയതലത്തിസും രാജ്യാന്തരതലത്തിലും ശ്രദ്ധേയമായിരുന്നു. ദേശീയ- സംസ്ഥാന പുരസ്കാരങ്ങൾക്കും ജോസഫ് ജോജുവിനെ അർഹനാക്കി. ചിത്രത്തെ പ്രശംസിച്ച് ഒരു ജാപ്പനീസുകാരൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്.
ഹിറ്റാച്ചി ഇന്ത്യയുടെ ഡിജിറ്റൽ സൊല്യൂഷൻസ് ആന്റ് സർവീസസ് ജനറൽ മാനേജർ മസയോഷി തമുറയാണ് ജോസഫ് എന്ന ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇന്ത്യയെ പഠിക്കാൻ ശ്രമിക്കുന്ന ഒരു ജപ്പാൻകാരനാണെന്നു പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു തമുറയുടെ പോസ്റ്റ്. കേരളത്തിലെ ഈ സിനിമ ഞെട്ടിച്ചെന്ന് തമുറ പറയുന്നു.
തമുറയുടെ പോസ്റ്റ് ജോജു ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.
തമുറയുടെ കുറിപ്പു വായിക്കാം:
ഇന്ത്യയെ പഠിക്കാൻ ശ്രമിക്കുന്ന ജപ്പാൻകാരനാണ് ഞാൻ. കേരളത്തിലെ ഈ സിനിമ ഞെട്ടിച്ചു. ഗുരുതരമായ ഒരു കുറ്റം കണ്ടെത്തുന്ന റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ. അസാമാന്യമായ ആത്മപരിത്യാഗത്തിലൂടെയാണ് ജോസഫ് അതു ചെയ്യുന്നത്. ബോളിവുഡ് മസാല ചിത്രത്തെക്കാൾ വ്യത്യസ്തം! പല ജപ്പാൻകാരും കരുതുന്നത് ഇന്ത്യൻ സിനിമ എന്നു പറഞ്ഞാൽ അതിൽ കുറെ നൃത്തം ഉണ്ടാകുമെന്നാണ്. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ എന്ന് അവർക്കറിയാം. പക്ഷെ, ആ വൈവിധ്യം എത്രത്തോളമുണ്ടെന്ന് അറിയില്ല. കാരണം ഏകതാനമായ ഒരു സമൂഹത്തിലാണ് അവർ ജീവിക്കുന്നത്. ഇന്ത്യയുടെ ബഹുസ്വരത ജപ്പാൻകാർ കൂടുതൽ മനസിലാക്കണമെന്നാണ് എന്റെ ആഗ്രഹം. എങ്കിലെ, ഇന്ത്യയുമായി മികച്ച രീതിയിലുള്ള സഹകരണം സാധ്യമാകൂ.