gulf-

അജ്മാൻ : യുഎഇയിലെ അജ്മാനിൽ സുകുമാരക്കുറുപ്പ് മോഡൽ തട്ടിപ്പ് നടത്തി പാകിസ്ഥാൻ സ്വദേശി മുങ്ങി. വാഹനാപകടത്തിൽ താൻ മരിച്ചെന്നു ലോകത്തെ തെറ്റിദ്ധരിപ്പിച്ച് ഇൻഷുറൻസ് തുക തട്ടിയെടുക്കുകയും അജ്മാനിൽ വൻ ബിസിനസ് നടത്തുകയും ഇന്ത്യൻ കമ്പനികളെയടക്കം വഞ്ചിക്കുകയും ചെയ്തത് ചൗധരി ഹയ്യാബ് ആരിഫ് കംബോഹാണ്. പാക്കിസ്ഥാൻ സ്വദേശിയാണ് ഇയാൾ.

2017 ജൂലൈ 19ന് ബഹ്റൈനിൽ നിന്ന് മടങ്ങുമ്പോൾ ഷാർജയിൽ വാഹനാപകടത്തിൽ മരിച്ചുവെന്നായിരുന്നു ഇയാളും ബന്ധുക്കളും ചേർന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. ഇദ്ദേഹത്തിന്റെ 20കാരനായ സഹോദരൻ മിയാൻ സർയാബ് അന്ന് സോഷ്യൽ മീഡിയയിൽ മൂക്കിൽ പഞ്ഞിവച്ച ഹയ്യാബിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് മരണ വിവരം ആളുകളെ അറിയിച്ചത്. പാക്കിസ്ഥാനിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ മുത്തഹിദ ഖൗമി മൂവ്‌മെൻ്റിന്റെ പ്രവർത്തകനായിരുന്നതിനാൽ ഹയ്യാബിന്റെ മരണത്തിൽ നേതാക്കൾ പാർട്ടി ചാനലിലും സോഷ്യൽ മീഡിയയിൽ അനുശോചിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ മികച്ച പ്രവർത്തകനെ നഷ്ടപ്പെട്ടു എന്നായിരുന്നു അനുശോചന സന്ദേശത്തിൽ പറഞ്ഞത്. എന്നാൽ, മരണത്തെ തുടർന്ന് ലഭിച്ച ഇൻഷുറൻസ് തുക ഉപയോഗിച്ച് ഇയാൾ അജ്മാൻ ഫ്രി സോണിൽ കമ്പനി ആരംഭിക്കുകയായിരുന്നു.

ഈ സംഭവത്തിന് രണ്ട് വർഷത്തിന് ശേഷം ഹയ്യാബിന്റെ ബിസിനസ് തട്ടിപ്പിനിരയായ ഒട്ടേറെ ബിസിനസുകാർ രംഗത്ത് വന്നതോടെയാണ് സുകുമാരക്കുറുപ്പ് രീതിയിലുള്ള തട്ടിപ്പ് പുറത്താകുന്നത്. മരിച്ചു എന്ന് വ്യാജ വാർത്ത പരത്തിയതിന് 14 മാസങ്ങൾക്ക് ശേഷമായിരുന്നു ഇയാൾ കമ്പനി ആരംഭിച്ചത്. ഇന്ത്യ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലേതടക്കം ഒട്ടേറെ രാജ്യാന്തര കമ്പനികൾ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്. ഹയ്യാബ് അജ്മാൻന്‍ ഫ്രീ സോണില്‍ ആരംഭിച്ച എച്ച് ആൻഡ് എം ഇസഡ് ഗ്ലോബൽ വേൾഡ് വൈഡ് എന്ന കമ്പനിക്ക് കോടികളുടെ പഴം, പച്ചക്കറി, ധാന്യങ്ങൾ, ഇതര ഭക്ഷ്യോത്പന്നങ്ങൾ തുടങ്ങിയവ നല്‍കിയതിന്റെ പണം തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഇവർ പരാതിപ്പെടുന്നു.

മറ്റു പല പേരുകളിലും ഇയാൾക്ക് അജ്മാനിൽ കമ്പനികളുണ്ടെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുജറാത്തിലെ ബെന്‍മൂൺ ഫാർമ റിസേർച് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഈ മാസം അഞ്ചിന് 24 ടൺ വരുന്ന ജീരകമാണ് ഹയ്യാബിന്റെ കമ്പനിയിലേയ്ക്ക് കയറ്റിയയച്ചത്. ഈ വകയിൽ തനിക്ക് ലക്ഷങ്ങൾ നഷ്ടമായതായി ഉടമ തരുൺ കപൂർ പരാതിപ്പെട്ടു. ഉത്തർപ്രദേശിലെ മറ്റൊരു കമ്പനി ലക്ഷങ്ങളുടെ നാടൻ തേൻ കയറ്റിയയച്ച വകയിൽ തങ്ങൾക്കും വൻ തുക ലഭിക്കാനുള്ളതായി പരാതിപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ പണം നൽകും എന്ന് പറഞ്ഞാണ് ഇയാൾ ഇന്ത്യൻ കമ്പനികളെ വലയിൽ വീഴ്ത്തിയത്. ഹയ്യാബിന്റെ തട്ടിപ്പിനെതിരെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.