ലോസ് ഏഞ്ചൽസ്: കാറ്റിനൊപ്പം കുതിക്കുന്ന കാട്ടുതീയിൽ വെന്തുരുകി ലോസ് ഏഞ്ചൽസ്. ദിവസങ്ങളായി തുടരുന്ന അഗ്നിയെ മെരുക്കാനാവാതെ വന്നതോടെ ഹോളിവുഡ് താരങ്ങളായ ആർനോൾഡ് ഷ്വാർസ്‌നെഗർ അടക്കമുള്ളവർ കഴിഞ്ഞ ദിവസം രാത്രി വീടുപേക്ഷിച്ച് പലായനം ചെയ്തു.
അതിസമ്പന്നർ വസിക്കുന്ന മേഖലയിലെ കോടിക്കണക്കിന് രൂപ മൂല്യമുള്ള നിരവധി വീടുകളടക്കം പതിനായിരക്കണക്കിന് വീടുകൾ കത്തിനശിച്ചു.
ഹോളിവുഡ് സിനിമാ താരങ്ങളും ലോകപ്രശസ്ത കായിക താരങ്ങളുമടക്കം നിരവധി പ്രശസ്തർ താമസിക്കുന്ന കിഴക്കൻ ലോസ് ഏഞ്ചൽസിലെ ബ്രെന്റ് വുഡിൽ നിന്നും പ്രശസ്ത ഹോളിവുഡ് നടൻമാരായ ക്ലാർക്ക് ഗ്രെഗ്ഗ്, കുർട് ഷട്ടർ, ബാസ്‌കറ്റ്‌ബാൾ താരം ലെബ്രോൺ ജെയിസ് തുടങ്ങിയവരും രാത്രിയിൽ കോടികൾ വിലവരുന്ന വീടുപേക്ഷിച്ച് പോയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
'പാതിരാത്രിയിൽ ജീവനുംകൊണ്ട് ഓടുകയായിരുന്നു'വെന്ന് ഷ്വാർസ്‌നെഗർ ട്വീറ്റ് ചെയ്തു. അഗ്നിബാധയുടെ പശ്ചാത്തലത്തിൽ ബ്രെന്റ് വുഡിൽ നടക്കാനിരുന്ന ഷ്വാർസ്‌നെഗറുടെ പുതിയ ചിത്രം 'ടെർമിനേറ്റർ ഡാർക്ക് ഫേറ്റി'ന്റെ പ്രീമിയർ മാറ്റിവച്ചു. ഇതിനായി തയ്യാറാക്കിയ ഭക്ഷണവസ്തുക്കൾ അഗ്നിബാധ മൂലം ക്യാമ്പുകളിൽ കഴിയുന്നവർക്ക് നൽകാനായി സന്നദ്ധ സംഘടനകളെ ഏല്പിച്ചതായി പാരാമൗണ്ട് പിക്‌ചേഴ്സ് വ്യക്തമാക്കി.
ഞായറാഴ്ച രാത്രിയിൽ ആരംഭിച്ച കാട്ടുതീ വളരെ വേഗത്തിലാണ് പടർന്നുപിടിച്ചത്.
ആയിരക്കണക്കിനു പേർ വീടുപേക്ഷിച്ച് സുരക്ഷിത താവളങ്ങളിലേക്ക് മാറി. തീ കെടുത്താൻ ആയിരത്തിലധികം അഗ്നിശമന സേനാംഗങ്ങൾ തീവ്രശ്രമത്തിലാണ്. തീ പടരാനിടയുള്ള മേഖലയിലെ പതിനായിരത്തോളം വീടുകളും കച്ചവട സ്ഥാപനങ്ങളും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
നഗരത്തിലെമ്പാടും പുകയും ചാരവും മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നാണ് റിപ്പോർട്ടുകൾ. നഗരത്തിലെ 25,000ഓളം വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വൈദ്യുതിയില്ല. കടുത്ത പുകയെ തുടർന്ന് യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയ താത്കാലികമായി അടച്ചു. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.