news

വാളയാര്‍ പീഡന കേസില്‍ ഇടപ്പെട്ട് ദേശീയ എസ്.സി കമ്മിഷന്‍ ഉപാധ്യക്ഷന്‍.

1. വാളയാര്‍ പീഡനകേസില്‍ ദേശീയ എസ്.സി കമ്മിഷന്‍ ഉപാധ്യക്ഷന്‍ എല്‍. മുരുകന്‍ സ്വമേധയാ കേസ് എടുത്തു. സര്‍ക്കാര്‍ വിശദീകരണം നല്‍കണം എന്ന് കമ്മിഷന്‍. വാളയാര്‍ കേസ് പ്രോസിക്യൂഷനും, അന്വേഷണ ഉദ്യോഗസ്ഥരും അട്ടിമറിച്ചു. കേസില്‍ വലിയ വീഴ്ചകള്‍ ഉണ്ടായ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയേടും ഡി.ജി.പിയോടും കമ്മിഷന്റെ ഡല്‍ഹി ഓഫീസില്‍ എത്താന്‍ ആവശ്യപ്പെടും എന്നും എല്‍. മുരുകന്‍ പ്രതികരിച്ചു. വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം.




2. കേസില്‍ ഇടപെട്ട് ദേശീയ ബാലവകാശ കമ്മിഷനും. കമ്മിഷന്റെ അന്വേഷണ സംഘം വാളയാറിലെ വീട്ടില്‍ എത്തി മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ മൊഴി എടുക്കും. സുപ്രീം കോടതി അഭിഭാഷകന്‍ ഉള്‍പ്പെടെ അടങ്ങിയ സംഘമാണ് എത്തുന്നത്. കോടതി വിധി ഉള്‍പ്പെടെ ശേഖരിച്ച് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കാന്‍ ആണ് തീരുമാനം. ആവശ്യമെങ്കില്‍ കുടുംബത്തിന് നിയമസഹായം നല്‍കും എന്നും ദേശീയ ബാലവകാശ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂങ്കോ വ്യക്തമാക്കി.
3. പ്രായപൂര്‍ത്തി ആവാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തിലും അസ്വാഭാവിക മരണത്തിലും അന്വേഷണം വേണം എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇതിന് സര്‍ക്കാര്‍ തയ്യാറാവണം. രണ്ട് പെണ്‍കുട്ടികളുടെ ജീവന്‍ നഷ്ടപ്പെട്ടത് ആണോ അതോ പാര്‍ട്ടിക്കാരെ സംരക്ഷിക്കുന്നത് ആണോ വലുത് എന്ന് സര്‍ക്കാര്‍ തീരുമാനിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
4. കേസിലെ കുറ്റപത്രവും മൊഴി പകര്‍പ്പും പുറത്തായതിന് പിന്നാലെ പ്രതികരണവുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ രംഗത്ത് എത്തിയിരുന്നു. വാളയാര്‍ കേസില്‍ വിധി പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍ നടപടി എന്ന് ബെഹ്റ. കേസില്‍ അന്വേഷണം പൂര്‍ത്തി ആയതാണ്. കേസ് അന്വേഷണത്തില്‍ വീഴ്ച ഉണ്ട് എന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടാകും എന്നും ബെഹ്റ. പീഡനത്തിന് ഇരയായത് സ്വന്തംവീട്ടിലും വല്യമ്മയുടേയും പ്രതികളുടേയും വീടുകളില്‍ വച്ചെന്ന് ആയിരുന്നു മൂത്ത പെണ്‍കുട്ടിയുടെ മൊഴി
5 പാലാരിവട്ടം പാലം അഴിമതി കേസില്‍ നഷ്ടം തിരിച്ച് പിടിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എം.ഡി രാഹുല്‍ ആര്‍ പിള്ള, പാലത്തിന്റെ കരാറുകാരനായ ആര്‍.ഡി.എസ് കമ്പനിയുടെ നാലര കോടി പിടിച്ചെടുത്തു. പാലം തകര്‍ന്ന സാഹചര്യത്തില്‍ നഷ്ടം കരാറുകാരില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
6. പെര്‍ഫോമിംഗ് ഗ്യാരന്റിയായി ആര്‍.ഡി.എസ് കമ്പനിക്ക് നല്‍കിയിരുന്ന നാലര കോടി രൂപയാണ് കോര്‍പ്പറേഷന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ നടപടിക്ക് അംഗീകാരം നല്‍കിയെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. അഴിമതിക്കാരില്‍ നിന്നും പണം തിരികെ പിടിക്കാനുള്ള നടപടി തുടരും എന്നും മന്ത്രി വ്യക്തമാക്കി.
7. കൂടത്തായി വ്യാജ ഒസ്യത്ത് കേസില്‍ മുഖ്യപ്രതി ജോളിയുടെ പേരില്‍ കരം സ്വീകരിച്ചതില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചു എന്ന് അന്വേഷണ റിപ്പോര്‍ട്ട്. വ്യാജ രേഖകള്‍ പരിശോധിക്കാതെ കരം സ്വീകരിച്ചതില്‍ മുന്‍ വില്ലേജ് ഓഫീസര്‍ക്കും സെക്ഷന്‍ ക്ലര്‍ക്കിനും വീഴ്ച പറ്റി. ഡെപ്യൂട്ടി തഹസില്‍ദാരും ജോളിയുടെ സുഹൃത്തും ആയ ജയശ്രീവാര്യര്‍ ചട്ടങ്ങള്‍ ലംഘിച്ച് കരം സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും കണ്ടെത്തല്‍.
8. ഫോണിലൂടെ കരം സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ജയശ്രീ വാരിയരുടെ വിശദീകരണം തൃപ്തികരം അല്ലെന്നും റിപ്പോര്‍ട്ട്. മുന്‍ വില്ലേജ് ഓഫീസര്‍ക്കും വീഴ്ച സംഭവിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശങ്ങള്‍. സംഭവത്തില്‍ വകുപ്പ് തലനടപടി സ്വീകരിക്കും. റിപ്പോര്‍ട്ട് കളക്ടര്‍ ഇന്ന് റവന്യൂ മന്ത്രിക്ക് കൈമാറും.
9. അതേസമയം, കേസില്‍ മുഖ്യ പ്രതി ജോളിയെയും മാത്യുവിനെയും വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇരുവരേയും മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ ആണ് വിട്ടിയിരിക്കുന്നത്. ഇരുവരെയും 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് തരണം എന്നായിരുന്നു അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാല്‍ ജോളിയുടെ അഭിഭാഷകന്‍ ഈ ആവശ്യം ശക്തമായി എതിര്‍ത്തു. എല്ലാ കേസുകളും ജോളിയുടെ തലയില്‍ കെട്ടി വയ്ക്കാന്‍ ഉള്ള ശ്രമം നടക്കുന്നത് എന്നും മാദ്ധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നു എന്നും ജോളിയുടെ അഭിഭാഷകന്‍. വാദങ്ങള്‍ കേട്ട താമരശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി പൊലീസിന് ജോളിയെ നാല് ദിവസം കസ്റ്റഡിയില്‍ വയ്ക്കാന്‍ അനുവാദം നല്‍കുക ആയിരുന്നു
10. പി.എസ്.സി പരീക്ഷ ക്രമക്കേട് കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലും, പി.എസ്.സി തട്ടിപ്പ് കേസിലും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാതെ ഇരുന്നതാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ കാരണം. എല്ലാ കേസിലും ജാമ്യം ലഭിച്ചതോടെ പ്രതികള്‍ ജയില്‍ മോചിതരായി. വധശ്രമക്കേസില്‍ ഇരുവര്‍ക്കും നേരത്തേ ജാമ്യം അനുവദിച്ച് ഇരുന്നു. 90 ദിവസത്തിന് ഉള്ളില്‍ കുറ്റപത്രം നല്‍കാതെ ഇരുന്നതിനാല്‍ പി.എസ്.സി കേസില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ആണ് ലഭിച്ചത്. യൂണിവേഴ്സിറ്റി വധശ്രമക്കേസില്‍ ആകെ 19 പ്രതികളാണ് ഉള്ളത്. ഇതില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്, അതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നത് എന്നാണ് പൊലീസിന്റെ വിശദീകരണം. അന്വേഷണം വൈകി തുടങ്ങിയതിനാല്‍ ആണ് പി.എസ്.സി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തത് എന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് ശിവരഞ്ജിത്തും, നസീമും അന്വേഷണ സംഘത്തോട് സമ്മതിച്ച് ഇരുന്നു.
11. കൊച്ചി കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തു നിന്നും സൗമിനി ജയിനിനെ മാറ്റാനുള്ള നീക്കങ്ങള്‍ തകൃതി. സൗമിനി ജയിനോട് തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദ്ദേശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നടപടി, മേയറെ എത്രയും വേഗം മാറ്റണം എന്ന് മുതിര്‍ന്ന നേതാക്കള്‍ അടക്കം കെ.പി.സി.സി പ്രസിഡന്റിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ. അതിനിടെ, നേതൃത്വത്തിന്റെ നീക്കങ്ങള്‍ക്ക് തടയിട്ട് മേയര്‍ക്ക് പിന്തുണയുമായി രണ്ട് കൗണ്‍സിലര്‍മാര്‍ രംഗത്ത്