തിരുവനന്തപുരം : അട്ടപ്പാടി വനത്തിൽ തണ്ടർബോൾട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു പൊലീസ് മേധാവിക്ക് നോട്ടീസയച്ചു. മാവോയിസ്റ്റുകളെ കൊലപ്പെടുത്താനുണ്ടായ സാഹചര്യത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് കമ്മീഷൻ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ട് തയ്യാറാക്കുന്നതിനായി രണ്ടാഴ്ച സമയമാണ് നൽകിയിട്ടുള്ളത്. അടുത്ത മാസം പന്ത്രണ്ടിന് വയനാട്ടിലെ കൽപ്പറ്റയിൽ നടക്കുന്ന സിറ്റിംഗിൽ ഈ കേസ് പരിഗണിക്കും.
അട്ടപ്പാടി വനത്തിൽ തണ്ടർബോൾട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ സി.പി.ഐ (എം.എൽ) കേന്ദ്ര കമ്മിറ്റി അംഗവും ഭവാനി ദളത്തിന്റെ തലവനുമായ സേലം സ്വദേശി മണിവാസമുൾപ്പടെ നാല് പേരാണ് മരിച്ചത്. കൊല്ലപ്പെട്ടവരിൽ ഒരാൾ സ്ത്രീയാണ്. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്.
മേലേമഞ്ചക്കണ്ടി ഊരിന് രണ്ടര കിലോമീറ്റർ അകലെ വനമേഖലയിലെ കോഴിക്കല്ല് ഭാഗത്താണ് ഏറ്റുമുട്ടൽ നടന്നത്. തിങ്കളാഴ്ച മരിച്ചവരുടെ ഇൻക്വസ്റ്റ് വൈകിയതിനാൽ ചൊവ്വാഴ്ച രാവിലെയും മൃതദേഹങ്ങൾ കാട്ടിൽ നിന്ന് മാറ്റിയിരുന്നില്ല. ഇന്നലെ രാവിലെ ഫോറൻസിക്, വിരലടയാള, ബാലസ്റ്റിക് വിദഗ്ദ്ധരും മെഡിക്കൽ സംഘവും റവന്യൂ, വനം ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം കടന്നുപോയി ഒരു മണിക്കൂറിന് ശേഷമാണ് വെടിവയ്പ്പുണ്ടായത്. സംഘത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് മേലേമഞ്ചക്കണ്ടി ഊരിലേക്ക് തിരിച്ചിറങ്ങി വെടിവയ്പ്പ് നടന്ന വിവരം ആദ്യം അറിയിച്ചത്.ഈ വെടിവയ്പ്പിൽ മണിവാസകം കൊല്ലപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ തിങ്കളാഴ്ചത്തെ വെടിവയ്പ്പിൽ തന്നെ മണിവാസകത്തിന് പരിക്കേറ്റതായി സൂചനയുണ്ടായിരുന്നു.
ഇതിനിടെ, തിങ്കളാഴ്ച കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ പേരുവിവരങ്ങളിൽ മാറ്റമുള്ളതായി സൂചനയുണ്ട്. കർണാടക സ്വദേശി ശ്രീമതി, തമിഴ്നാട് സ്വദേശി സുരേഷ് എന്നിവർ തമിഴ്നാട് സ്വദേശികളായ അരവിന്ദും രമയുമാണെന്ന് സ്ഥലത്തെത്തിയ കർണാടക ആന്റി നക്സൽ സ്‌ക്വാഡ് സംശയം പ്രകടിപ്പിച്ചു. തമിഴ്നാട് സ്വദേശി കാർത്തിയാണ് കൊല്ലപ്പെട്ട മറ്റൊരാൾ. ഏഴുപേരാണ് മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്നുപേർ രക്ഷപ്പെട്ടെന്നാണ് അറിയുന്നത്.