gold

ന്യൂ‌ഡൽഹി:കള്ളപ്പണം പിടിക്കാനുള്ള നടപടികളുടെ ഭാഗമായി, നികുതി അടയ്‌ക്കാതെ വാങ്ങിയ സ്വർണം സ്വയം വെളിപ്പെടുത്താൻ അനുവദിക്കുന്ന 'ഗോൾഡ് ആംനെസ്‌റ്റി സ്‌കീം' കേന്ദ്രം പ്രഖ്യാപിച്ചേക്കും. കള്ളപ്പണം ഒളിപ്പിക്കാൻ അനധികൃതമായി സ്വർണം വാങ്ങിക്കൂട്ടിയവരാണ് ഉന്നം. വെളിപ്പെടുത്തിയ സ്വർണത്തിന്റെ മൂല്യത്തിന് ആനുപാതികമായ നികുതിയടച്ച്, മറ്റ് ശിക്ഷകളിൽ നിന്ന് രക്ഷനേടാം. നീതി ആയോഗിന്റെ നിർദ്ദിഷ്‌ട ദേശീയ സ്വർണനയത്തിലേക്കുള്ള ശുപാർശയാണ് ഗോൾഡ് ആംനെസ്‌റ്റി.

വിദേശത്തും സ്വദേശത്തുമുള്ള കള്ളപ്പണം മൊത്തം പിടികൂടുമെന്ന വാഗ്ദാനവുമായാണ് 2014ൽ മോദി സർക്കാർ അധികാരത്തിലേറിയത്. ഇതിനായി 2016 നവംബറിൽ 500, 1000 രൂപാ നോട്ടുകൾ നിരോധിച്ചെങ്കിലും കള്ളപ്പണം പൂർണമായി പിടിക്കാനായില്ല. അത് സർക്കാരിന് വലിയ ക്ഷീണമായിരുന്നു. 15.4 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് അസാധുവാക്കിയത്. ഇതിൽ മൂന്നുലക്ഷം കോടിയോളം കള്ളപ്പണമാണെന്നും അത് ബാങ്കുകളിൽ തിരിച്ചെത്തില്ലെന്നും സർക്കാർ കണക്കാക്കിയിരുന്നു.

എന്നാൽ, 95 ശതമാനത്തോളം നോട്ടും തിരിച്ചെത്തിയതോടെ സർക്കാർ നീക്കം പാളിയെന്ന വിമർശനം ശക്തമായി. തുടർന്ന്, കള്ളപ്പണം സ്വയം വെളിപ്പെടുത്തി നികുതിയടച്ച് രക്ഷനേടാനുള്ള ഇൻകം ഡിക്ളറേഷൻ സ്‌കീം (ഐ.ഡി.എസ് ) അവതരിപ്പിച്ചു. എന്നാൽ, സ്വർണം ഉൾപ്പെടെയുള്ള മറ്റ് മാർഗങ്ങളിലും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് വിലയിരുത്തിയാണ് ഗോൾഡ് ആംനെസ്‌‌റ്റി സ്‌കീം അവതരിപ്പിക്കുന്നത്.

ശുപാർശകൾ

 നിശ്ചിത കാലയളവിൽ അനധികൃത സ്വർണശേഖരം വെളിപ്പെടുത്തണം.

 വെളിപ്പെടുത്തുന്ന സ്വർണത്തിന് 30 ശതമാനം നികുതിയും മൂന്നു ശതമാനം വിദ്യാഭ്യാസ സെസും.

എളുപ്പമല്ല നടപ്പാക്കൽ

സ്വർണത്തിലേക്ക് ഒഴുക്കിയ കള്ളപ്പണം വെളിച്ചത്ത് കൊണ്ടുവരാനുള്ള ഗോൾഡ് ആംനെസ്‌റ്റി നടപ്പാക്കുക എളുപ്പമാകില്ല. കാരണങ്ങൾ:

 പാരമ്പര്യമായി ലഭിച്ച സ്വർണശേഖരം മിക്ക കുടുംബങ്ങളിലുമുണ്ട്. അതിന് രേഖകൾ ഉണ്ടാവില്ല.

 സ്വർണത്തിന്റെ മൂല്യത്തിന്റെ മുക്കാലും നികുതിയായി നഷ്‌ടമാകുമെന്നതിനാൽ അനധികൃത സ്വ‌ർണം വെളിപ്പെടുത്താതിരിക്കാം

 നികുതി ഉദ്യോഗസ്ഥരുടെ പീഡനം ഭയന്നും അനധികൃത സ്വർണം വെളിപ്പെടുത്താതിരിക്കാം.

സീറോ കൂപ്പൺ ബോണ്ട്

 അനധികൃത സ്വർണം പിടിക്കാൻ 10 വർഷ സീറോ കൂപ്പൺ ബോണ്ട് (പലിശയില്ലാത്ത കടപ്പത്രം) അവതരിപ്പിച്ചാൽ മതിയെന്ന് സ്വർണവ്യാപാര മേഖല സർക്കാരിനോട് നിർദേശിച്ചിരുന്നു.

 അനധികൃത സ്വർണം വെളിപ്പെടുത്തി ഈ കടപ്പത്രം വാങ്ങാം.

 നിശ്‌ചിത കാലയളവിന് ശേഷം സ്വർണത്തിന് തുല്യമായ തുക തിരികെ ലഭിക്കും.

 സ്വർണത്തിന്റെ നികുതി പലിശയായി സർക്കാരിനും ലഭിക്കും.

20,000 ടൺ

 ഇന്ത്യക്കാരുടെ കൈവശം 20,000 ടൺ സ്വർണമുണ്ടെന്നാണ് വിലയിരുത്തൽ.

 പാരമ്പര്യമായി ലഭിച്ചതും കള്ളക്കടത്ത് സ്വർണവും കൂടുമ്പോൾ ഇത് 25,000 - 30,000 ടൺ വരും.

 ഒന്നര ലക്ഷം കോടി ഡോളറാണ് ഇതിന്റെ മൂല്യം. ഏകദേശം 100 ലക്ഷം കോടി രൂപ !