heavy-rain-

തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപ് ഭാഗത്തായി രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദമായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതു ചുഴലിക്കാറ്റായി മാറാൻ സാദ്ധ്യതയുണ്ടെന്നും വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

അടുത്ത 24 മണിക്കൂറിൽ കൂടുതല്‍ കരുത്ത് പ്രാപിച്ച് അതിതീവ്ര ന്യൂനമർദമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു ലക്ഷദ്വീപിലൂടെ കടന്ന് പോകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനെത്തുടർന്ന് സംസ്ഥാനത്തിന്റെ തീരമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോവുന്നതിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി.

മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് നാളെ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകി. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഇന്ന് ആറു ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ലക്ഷദ്വീപിൽ ഇന്നും നാളെയും റെഡ് അലർട്ട് ആണ്.

ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽപ്രദേശത്തിലൂടെ തീവ്രന്യൂനമർദം കടന്നു പോകുന്നതിനാൽ മത്സ്യബന്ധനത്തിന് പൂർണ നിരോധനം ഏർപ്പെടുത്തുകയും മത്സ്യത്തൊഴിലാളികളെ തിരിച്ചു വിളിക്കുകയും ചെയ്തതായി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. തീരമേഖലയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.