രോഗത്തിന് പല ഘട്ടങ്ങൾ ഉണ്ട്. ഏത് ഘട്ടത്തിലാണോ രോഗനിർണയം സാദ്ധ്യമാകുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ചികിത്സാമാർഗങ്ങൾ നിർണയിക്കപ്പെടുക.
പ്രാരംഭഘട്ടത്തിൽ കണ്ടുപിടിച്ചാൽ ലളിതമായ ചികിത്സകൊണ്ട് ഭേദമാക്കാം. കാലതാമസം ഉണ്ടാകുന്തോറും രോഗം ശരീരത്തിലെ മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുകയും ചികിത്സ കൂടുതൽ ദൈർഘ്യമേറിയതും സങ്കീർണവും ആയിത്തീരുകയും ചെയ്യും.
സ്തനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന 2 സെ.മീ. താഴെ വലിപ്പമുള്ള മുഴകൾ (സ്റ്റേജ് 1), 2-5 സെ.മീ. വരെ വലിപ്പമുള്ള മുഴകൾ (സ്റ്റേജ് 2) എന്നിവയ്ക്ക് ശസ്ത്രക്രിയ ആണ് ഏറ്റവും ഫലപ്രദം.
സ്തനങ്ങളിലുള്ള മുഴകളോടൊപ്പം കക്ഷത്തെ കഴലകളിലേതടക്കം നെഞ്ചിന്റെ ഭിത്തിയിലേക്കോ അർബുദം വ്യാപിച്ചാൽ (സ്റ്റേജ് 3), ചികിത്സ കൂടുതൽ ദൈർഘ്യമേറിയതും സങ്കീർണവുമാവുന്നു. ഈ രോഗികൾക്ക് പലപ്പോഴും, ശസ്ത്രക്രിയയ്ക്ക് മുമ്പോ ശേഷമോ കീമോ ചികിത്സയും പിന്നീട് റേഡിയേഷൻ ചികിത്സയും ആവശ്യമായി വരും.
ശരീരത്തിലെ കരൾ, എല്ലുകൾ, ശ്വാസകോശം, മസ്തിഷ്കം തുടങ്ങിയ ഇതര അവയവങ്ങളിലേക്ക് അർബുദം വ്യാപിച്ചുകഴിഞ്ഞാൽ (സ്റ്റേജ് 4), രോഗിക്ക് പൂർണമായ രോഗമോചന ചികിത്സ എന്നതിലുപരി സാന്ത്വന ചികിത്സയാണ് ഡോക്ടർമാർ നിർദ്ദേശിക്കാറുള്ളത്.
സ്തനാർബുദ ശസ്ത്രക്രിയാരംഗത്ത് ഇന്ന് അത്ഭുതാവഹമായ പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്തനങ്ങളുടെ ആകൃതിയും വലിപ്പവും നിലനിറുത്തിക്കൊണ്ടുള്ള ശസ്ത്രക്രിയാരീതികൾ ആണ് കൂടുതലും ചെയ്തുവരുന്നത്.
ഒരേ സമയം സ്തനങ്ങളുടെ പല ഭാഗങ്ങളിൽ അർബുദം ബാധിക്കുന്ന അപൂർവം അവസരങ്ങളിൽ മാത്രമേ സ്തനം പൂർണമായും നീക്കം ചെയ്യേണ്ടിവരികയുള്ളൂ.
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള അർബുദ ജൈവഘടനാ പരിശോധനയിൽ അർബുദ കോശങ്ങളുടെ ഹോർമോൺ സെൻസിറ്റിവിറ്റി നിർണയിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ചില രോഗികൾക്ക് പൂർണ രോഗശമനം ഉറപ്പുവരുത്തുന്നതിനും അർബുദം തിരിച്ചുവരാതിരിക്കാനും ആയി ഹോർമോൺ തുടർചികിത്സയും ആവശ്യമായി വന്നേക്കാം.
ചികിത്സ പൂർത്തിയാക്കി രോഗവിമുക്തി നേടിക്കഴിഞ്ഞാലും ഡോക്ടറുടെ നിർദ്ദേശാനുസരണം കൃത്യമായ ഇടവേളകളിൽ ഉള്ള തുടർ പരിശോധനയ്ക്ക് വിധേയമാകേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. രോഗം ഭേദമായ ശേഷമുള്ള ആദ്യത്തെ വർഷമാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്.
കാരണം രോഗം വീണ്ടും പിടിപെടാനുള്ള സാദ്ധ്യത താരതമ്യേന ഈ കാലയളവിൽ കൂടുതലാണ്. രണ്ടാംവർഷം മുതൽ ഈ സാദ്ധ്യത കുറഞ്ഞുവരുന്നതായാണ് കാണപ്പെടുന്നത്.
സ്ത്രീകൾ മാസത്തിൽ ഒരിക്കലെങ്കിലും രക്തപരിശോധന ഒരു ശീലമാക്കുകയും കൃത്യമായ വ്യായാമശീലങ്ങൾ പിന്തുടരുകയും അമിതവണ്ണം ഒഴിവാക്കുകയും ജീവിതശൈലിയിലും ആഹാരക്രമത്തിലും ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുകയും ചെയ്താൽ ഒരു പരിധിവരെ സ്തനാർബുദത്തെ തടയാൻ സാധിക്കും.
ഡോ. അരുൺ മോഹൻ. എം.
കൺസൽട്ടന്റ് റേഡിയോളജിസ്റ്റ്,
എസ്.യു.ടി ഹോസ്പിറ്റൽ, പട്ടം,
തിരുവനന്തപുരം.
ഫോൺ: 9400044433.