കോയമ്പത്തൂർ: വ്യവസായിയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ സരിത നായർക്ക് മൂന്നുവർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ച് കോയമ്പത്തൂർ കോടതി. കാറ്റാടിയന്ത്രം സ്ഥാപിക്കാനെന്ന പേരിൽ കോയമ്പത്തൂർ സ്വദേശിയായ ത്യാഗരാജനിൽ നിന്ന് 26 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.
സരിതയുടെ മാനേജർ ഉൾപ്പെടെ രണ്ടു പേർക്കു കൂടി ശിക്ഷ വിധിച്ചിട്ടുണ്ട്. കേസിൽ പ്രതികളായ ബിജു രാധാകൃഷ്ണന്‍, ആർ.സി രവി എന്നിവർ കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ഇവർക്കും മൂന്നുവർഷം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
കോ ഇന്റർനാഷണൽ കൺസൾട്ടൻസി ആൻഡ് മാനേജ്‌മെന്റ് സർവീസസ് എന്ന പേരിൽ സരിത നായർ എക്‌സിക്യൂട്ടീവ് ഡയറക്ടറും ബിജു രാധാകൃഷ്ണൻ മാനേജിംഗ് ഡയറക്ടറും ആർ.പി രവി ഡയറക്ടറുമായി തുടങ്ങിയ കമ്പനിയിൽ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കാമെന്ന് പറഞ്ഞ് 26 ലക്ഷം തട്ടിയെടുത്തെന്നായിരുന്നു വടവള്ളി രാജ്‌നാരായണൻ ടെക്‌സ്‌റ്റൈൽസ് മാനേജിംഗ് ഡയറക്ടർ ത്യാഗരാജന്റെ പരാതി.