തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിന് സമീപം കോഹിനൂരിൽ മൂന്നരമാസം പ്രായമുള്ള ആൺകുഞ്ഞിനെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിലും മാതാവിനെ കുളിമുറിയിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിലും കണ്ടെത്തി. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പൊലീസ് നിഗമനം. മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. തോട്ടത്തിൽ ചാട്ടുപാറയ്ക്കൽ വീട്ടിൽ അലവിക്കുട്ടിയുടെ മകളും മൊറയൂർ സ്വദേശി പനച്ചീരി ലുഖ്‌മാന്റെ ഭാര്യയുമായ അനീസയ്ക്കെതിരെയാണ് (32) കേസെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള അനീസ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. ദമ്പതികളുടെ മൂന്നാമത്തെ മകനായ അനസ് ആണ് കൊല്ലപ്പെട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

അനീസയുടെ വീട്ടിൽ വച്ച് ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന അനീസയുടെ പിതാവ് അലവിക്കുട്ടി, സഹോദരൻ നൗഷാദ് എന്നിവർ അറിയിച്ചതനുസരിച്ച് അയൽവാസികളാണ് തേഞ്ഞിപ്പലം പൊലീസിൽ വിവരം നൽകിയത്. വീടിനകത്തുള്ള ബാത്ത് റൂമിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്ന അനീസയെ ഉടൻ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് മാതാവും കുഞ്ഞും കിടപ്പുമുറിയിലേക്ക് പോയത്.

15 വർഷമായി അനീസ-ലുഖ്‌മാൻ ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയ അനീസ കോഹിനൂരിലെ സ്വന്തം വീട്ടിൽ നിന്ന് ഭർത്താവിന്റെ വീടായ മൊറയൂരിലേക്ക് 15 ദിവസം മുമ്പാണ് പോയത്. എന്നാൽ മൂന്ന് ദിവസം മുമ്പ് വീണ്ടും സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തി. അനീസയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. എന്നാൽ അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ഭർത്താവ് പറയുന്നു. ഹിബാൻ, ബിൻഹാ ഫാത്തിമ എന്നിവർ കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരങ്ങളാണ്.