jomon
jomon

മലപ്പുറം: എടവണ്ണ പത്തപ്പിരിയം പട്ടറാക്കിയിൽ റബർഷീറ്റ് നിർമ്മാണ കേന്ദ്രത്തിലെ ബയോഗ്യാസ് ടാങ്കിലിറങ്ങിയ മൂന്നു പേർ വിഷവാതകം ശ്വസിച്ച് മരിച്ചു.

പ്ലാന്റ് വൃത്തിയാക്കാനെത്തിയ ചുങ്കത്തറ പുലിമണ്ണ സ്വദേശി മാമ്മൂട്ടിൽ ജോമോൻ (36)​,​ സഹായി ഉപ്പട ആനക്കല്ല് കാരിശ്ശേരിയിൽ വിനോദ് (36)​,​ റബർ കേന്ദ്രത്തിലെ തൊഴിലാളി ബീഹാർ ജഗദീഷ്‌പൂർ വെസ്റ്റ് ചമ്പാരൻ സ്വദേശി അജയ് കുമാർ (22)​ എന്നിവരാണ് മരിച്ചത്. ജോമോനും അജയ് കുമാറും സംഭവസ്ഥലത്തും വിനോദ് മെഡിക്കൽ കോളേജിൽ വച്ചും മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് കർഷകരിൽ നിന്ന് റബർപാൽ വാങ്ങി ഷീറ്റാക്കുന്ന കേന്ദ്രത്തിൽ ദുരന്തമുണ്ടായത്.

ഗ്യാസ് പൈപ്പിൽ ചാണക സ്ലറിയടിഞ്ഞ് രണ്ടു ദിവസമായി പ്ലാന്റിൽ നിന്ന് ഗ്യാസ് ലഭിക്കുന്നില്ലായിരുന്നു. തുടർന്നാണ് പ്ലാന്റ് സ്ഥാപിച്ച ജോമോനെ ബന്ധപ്പെട്ടത്. പത്തടിയിലധികം താഴ്ചയും അത്ര തന്നെ വീതിയുമുള്ള ടാങ്കിലെ സ്ലറി പമ്പുപയോഗിച്ച് രണ്ട് മണിക്കൂറോളം സമയമെടുത്ത് വറ്റിച്ചശേഷം മുകളിലെ മൂടിമാറ്റി കോണിയിലൂടെ വിനോദ് താഴേക്കിറങ്ങി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഇയാളെ രക്ഷിക്കാൻ ജോമോനുമിറങ്ങി. ഇരുവരും ടാങ്കിലകപ്പെട്ടതോടെ രക്ഷിക്കാനെത്തിയതായിരുന്നു അജയ്‌കുമാർ. മൂന്നുപേരും മുട്ടോളം വെള്ളമുള്ള ടാങ്കിലേക്ക് വീണതോടെ സമീപത്തുണ്ടായിരുന്നവർ ടാങ്കിന്റെ ഭിത്തി പൊളിച്ചു. തുടർന്ന് തിരുവാലി ഫയർഫോഴ്സെത്തി മൂന്നു പേരെയും പുറത്തെടുക്കുകയായിരുന്നു. സുരക്ഷാക്രമീകരണങ്ങളില്ലാതെ പ്ലാന്റിലേക്ക് ഇറങ്ങിയതാണ് ദുരന്തത്തിന് വഴിവച്ചതെന്ന് ഫയർഫോഴ്സ് അധികൃതർ‌ പറഞ്ഞു. രണ്ടുമാസം മുമ്പാണ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചത്. റബർ ഷീറ്റ് ഉണക്കുന്നതിനുള്ള വിറക് കത്തിക്കാനാണ് ഗ്യാസ് ഉപയോഗിക്കുന്നത്.