court

പാലക്കാട്: അട്ടപ്പാടിയിൽ തണ്ടർബോൾട്ടിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം നവംബർ നാലുവരെ സംസ്‌കരിക്കരുതെന്ന് പാലക്കാട് ജില്ലാ കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാർത്തിയുടെയും ബന്ധുക്കൾ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് നടപടി. സുപ്രീംകോടതി നിർദേശങ്ങൾ പാലിച്ചാണോ ഏറ്റുമുട്ടലും തുടർനടപടികളും നടന്നത് എന്ന് പരിശോധിക്കണം. അതിൽ തീരുമാനമാകുംമുമ്പ് മൃതദേഹങ്ങൾ സംസ്‌കരിക്കരുതെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം.
സുപ്രീംകോടതി നിർദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താൻ പ്രോസിക്യൂഷൻ റിപ്പോർട്ട് നാളെ പരിഗണിക്കുമെന്നും ജില്ലാ സെഷൻസ് ജഡ്ജ് കെ.പി.ഇന്ദിര ഉത്തരവിൽ വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ അതിലെ അപാകതങ്ങൾ പരിശോധിച്ച് റീപോസ്റ്റ്‌മോർട്ടത്തിന് അപേക്ഷിക്കാനാവു. അതിനു മുമ്പേ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നത് ഒഴിവാക്കാനാണ് മണിവാസകത്തിന്റെ സഹോദരി സേലം ഓമല്ലൂർ രാമമൂർത്തി നഗറിലെ ലക്ഷ്മിയും കാർത്തിയുടെ സഹോദരൻ പുതുക്കോട്ടൈ തിരുമയം കല്ലൂർ മണിക്കട്ടി സ്ട്രീറ്റിലെ മുരുകേശനും ഇന്നലെ കോടതിയെ സമീപിച്ചത്.