saraswathi-temple
പെരിങ്ങര സരസ്വതീക്ഷേത്രം

തിരുവല്ല: പെരിങ്ങര സരസ്വതീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഭക്തജനങ്ങളുടെ തിരക്കേറി. എസ്.എൻ.ഡി.പി യോഗം പെരിങ്ങര 594 ശാഖയുടെ ഗുരുവാണീശ്വരം ക്ഷേത്രത്തിലാണ് സരസ്വതിദേവി കുടികൊള്ളുന്നത്. ഗുരുദേവ ക്ഷേത്രത്തിനൊപ്പം ശിവഗിരിയിലേതുപോലെ വിദ്യാദേവതയെയും പ്രതിഷ്ഠിക്കണമെന്ന ഭക്തജനങ്ങളുടെ ആഗ്രഹപ്രകാരം സ്ഥാപിതമായതാണ് ഈക്ഷേത്രം. പതിറ്റാണ്ടുകളായി വൈദിക വിധിപ്രകാരം ത്രികാലപൂജ നടത്തുന്ന ജില്ലയിലെ ഏക ക്ഷേത്രമെന്ന പ്രത്യേകതയുമുണ്ട്. അഗ്നിപുരാണത്തിൽ പ്രതിപാദിച്ചിട്ടുള്ള പ്രകാരം വീണാവാദനത്തിനൊപ്പം അക്ഷരമാലയും കൈകളിലേന്തി ഗ്രന്ഥസ്വരൂപിണിയായി താമരപ്പൂവിൽ വാഴുന്ന സരസ്വതീദേവിയുടെ ലക്ഷണമൊത്ത വിഗ്രഹമാണിതെന്നും പ്രതിഷ്ഠാകർമ്മം നിർവഹിച്ച ശ്രീനാരായണ ഗുരുവിന്റെ ശിക്ഷ്യപരമ്പരയിലെ സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിന്റെ പ്രാധാന്യം മനസിലാക്കി നൂറുകണക്കിന് ഭക്തജനങ്ങളാണ് ദിവസവും നവരാത്രി പൂജകളിൽ പങ്കെടുക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ദിവസവും വിശേഷാൽ ദീപാരാധനയും കുങ്കുമം, നെയ്യ് അഭിഷേകവുമുണ്ട്. ഇന്നലെ വൈകിട്ട് പൂജവയ്പ്പിനുശേഷം ദേവീസ്തുതികൾ ആലപിച്ചു. ഇന്ന് വൈകിട്ട് നാലിന് തന്ത്രി സന്തോഷ് പെരുന്നയുടെയും ക്ഷേത്രശാന്തി അനീഷ് കളങ്ങരയുടെയും കാർമ്മികത്വത്തിൽ മഹാസർവൈശ്വര്യപൂജ. എട്ടിന് രാവിലെ ഏഴിന് അഷ്ടദ്രവ്യ ഗണപതിഹോമം, എട്ടിന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം കുറിക്കൽ. പത്തിന് വിശേഷാൽ പൂജ.