thripputhu

ചെങ്ങന്നൂർ: നവരാത്രിയുടെ ധന്യതയിൽ ചെങ്ങന്നൂർ ദേവിക്ക് തൃപ്പൂത്താറാട്ട്. മലയാള വർഷത്തെ രണ്ടാമത്തെ തൃപ്പൂത്ത് കണ്ടുതൊഴാൻ ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്ര സന്നിധിയിലെത്തിയത്. തൃപ്പൂത്തായ ശേഷം ദേവിയെ ശ്രീകോവിലിൽ നിന്ന് തൃപ്പൂത്തറയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ ആറാട്ടിനായി പുറത്തേക്ക് എഴുന്നെള്ളിച്ചു. തുടർന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടന്നു. തന്ത്രി കണ്ഠര് മോഹനരും മഹേഷ് മോഹനരും മുഖ്യകാർമ്മികത്വം വഹിച്ചു. ആറാട്ടിനുശേഷം ദേവിയെ കടവിലെ ആറാട്ടു പുരയിലെ പ്രത്യേക മണ്ഡപത്തിൽ എഴുന്നെള്ളിച്ചിരുത്തി. വിശേഷാൽ പൂജകളും ആരതിയും നിവേദ്യവും നടന്നു. നിരവധി ഭക്തർ നിറപറ സമർപ്പിച്ചു. ക്ഷേത്രത്തിലേക്ക് തിരിച്ചഴുന്നെള്ളിയ ദേവിയെ റോഡിന് ഇരുവശവുമുള്ള വീടുകളിൽ നിലവിളക്കും നിറപറയും ഒരുക്കിവെച്ച് സ്വീകരിച്ചു. താലപ്പൊലിയും വാദ്യമേളങ്ങളും ദേവീസ്തുതികളും ചടങ്ങിന് കൊഴുപ്പേകി. ചമയത്താലപ്പൊലികളും നിരവധി ഉണ്ടായിരുന്നു.
ക്ഷേത്രമതിൽക്കകത്ത് പ്രവേശിച്ച ദേവിക്ക് കിഴക്കേനടയിലെ ആനക്കൊട്ടിലിൽ ഭക്തർ നിറപറ സമർപ്പിച്ചു. ശ്രീകോവിലിന് പുറത്തേക്ക് എഴുന്നെള്ളിയ മഹാദേവൻ ദേവിയെയും സ്വീകരിച്ച് പടിഞ്ഞാറെ നടയിലെത്തി. ഇവിടെയും നിറപറ സമർപ്പണം നടന്നു. പ്രദക്ഷിണം പൂർത്തിയാക്കി അകത്തെഴുന്നെള്ളിച്ച ശേഷം ഇരുനടകളിലും കളഭാഭിഷേകം നടന്നു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എ.സി. ശ്രീകുമാരി, ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തൃപ്പൂത്താറാട്ട് ദിവസം മുതൽ 12 ദിവസം ഹരിദ്രപുഷ്പാഞ്ജലി നടത്താൻ സൗകര്യമുണ്ട്.