കോന്നി : ബി.ജെ.പി സ്ഥാനാർത്ഥി കെ.സുരേന്ദ്രന് വോട്ട് അഭ്യർത്ഥിച്ച് മതചിഹ്നങ്ങൾ ദുരുപയോഗപ്പെടുത്തി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തിയ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് നിർദേശം നൽകി. പരാതിക്ക് അടിസ്ഥാനമായ വീഡിയോയുടെ പ്രചാരണം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും മത ചിഹ്നങ്ങളുടെ ദുരുപയോഗമാണെന്നും പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടു. വീഡിയോ നിർമിച്ചത് ആരാണെന്നും സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ആരൊക്കെയാണെന്നും കണ്ടെത്തണമെന്നും വീഡിയോ അടിയന്തരമായി സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ നിർദേശത്തിൽ പറയുന്നു.
വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഇലക്ഷൻ ഏജന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, കോന്നി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ ചീഫ് ഇലക്ഷൻ ഏജന്റ് വി.എസ്. ഹരീഷ് ചന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, ഡി.സി.സി മീഡിയ കൺവീനർ സലിം പി. ചാക്കോ എന്നിവർ നൽകിയ പരാതികളും മീഡിയ മോണിറ്ററിംഗ് ആൻഡ് സർട്ടിഫിക്കേഷൻ കമ്മിറ്റി റിപ്പോർട്ടും പരിഗണിച്ചാണ് കളക്ടറുടെ നിർദേശം.