അടൂർ: ഏറത്ത് സർവ്വീസ് സഹകരണ ബാങ്കിൽ 12 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടത്തിയ കേസിൽ പിടികിട്ടാപ്പുള്ളിയായിരുന്ന സെക്രട്ടറി 25 വർഷത്തിനു ശേഷം പിടിയിൽ. തുവയൂർ വടക്ക് പ്ലാവറ വീട്ടിൽ മോഹനചന്ദ്രൻ (66) ആണ് തൃശൂർ മാള കുഴൂരിലെ സഹോദരിയുടെ വീട്ടിൽ നിന്ന് പിടിയിലായത്. പത്തനംതിട്ട വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ 1996 മുതൽ അന്വേഷണം നടത്തിവന്ന കേസാണിത്. സെക്രട്ടറിയായിരിക്കെ സ്വർണ പണയത്തിലും സ്ഥിര നിക്ഷേപത്തിലും ഇയാൾ തിരിമറി നടത്തിയിരുന്നു. സഹകരികളുടെ പേരിൽ സ്വർണമില്ലാതെ പണയരേഖയുണ്ടാക്കിയും സ്ഥിരനിക്ഷേപം പിൻവലിച്ചതായി രേഖയുണ്ടാക്കിയും പണം തട്ടിയെടുത്തിരുന്നു. അന്ന് ബാങ്ക് പ്രസിഡന്റായിരുന്ന ടി.ഡി ബൈജുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയ പരിശോധനയിലാണ് സ്വർണമുണ്ടെന്ന് പറഞ്ഞ് ലോക്കറിൽ സൂക്ഷിച്ചിരുന്ന കവറുകളിൽ പലതും കാലിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് മോഹനചന്ദ്രനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു.. ഇതോടെ ഇയാൾ ഒളിവിൽപോയി. 1996ലാണ് കേസ് വിജിലൻസ് ഏറ്റെടുത്തത്. മോഹനചന്ദ്രന്റെ പേരിൽ ഏനാത്ത് ക്ഷേത്രത്തിന് സമീപത്തുള്ള 70 സെന്റ് സ്ഥലം ബാങ്ക് പിടിച്ചെടുക്കുകയും ചെയ്തു.
ഗൾഫിലേക്ക് കടന്ന മോഹനചന്ദ്രൻ വല്ലപ്പോഴും മാളയിലുള്ള സഹോദരിയുടെ വീട്ടിൽ വരുന്നതായും തൃശൂരിലുള്ള സഹോദരിയുടെ മരണശേഷം ഒരു തവണ ഏനാത്ത് വന്നുപോയതായും വിജിലൻസ് കണ്ടെത്തി. ഇതിനിടെ ഭാര്യയും മക്കളുമായുള്ള ബന്ധം ഇയാൾ വേർപെടുത്തിയതായും പ്രചരണമുണ്ടായി. മാളയിലെ സഹോദരിയുടെ അയൽ വാസികളുടെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചായിരുന്നു അറസ്റ്റ് . വിജിലൻസ് ഡിവൈ. എസ്.പി ഹരി വിദ്യാധരന്റെ മേൽനോട്ടത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ എസ്. അനിൽകുമാർ, അനീഷ് രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. തിരുവനന്തപുരം എൻക്വയറി കമ്മിഷൻ സ്പെഷ്യൽ ജഡ്ജ് മുമ്പാകെ ഹാജരാക്കി നവം.12 വരെ റിമാൻഡിലയച്ചു.