sing
ജില്ലാ ജയിലിൽ തടവുകാർക്കായി നടത്തിയ മൃഗസംരക്ഷണ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്യുന്നു. ജയിൽ സൂപ്രണ്ട് ജി. ചന്ദ്രബാബു, ഡോ.ഡി.ഷൈൻ കുമാർ, വാർഡ് കൗൺസിലർ ബി.ഷൈലജ, ഡോ.ഡോളി മോൾ എം.സി.രാജിലൻ എന്നിവർ സമീപം

കൊല്ലം: ജയിൽ ജീവനക്കാർക്കും അന്തേവാസികൾക്കും അച്ചടക്കത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലാ ജയിലിൽ തടവുകാർക്കായി ആരംഭിച്ച മൃഗസംരക്ഷണ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിചാരണ വേളകളിൽ പുറത്ത് നിന്ന് കഞ്ചാവ്, മൊബൈൽ ഫോൺ മുതലായവ ജയിലിനുള്ളിൽ എത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുന്നുണ്ട്.

പരിശോധനകൾ സ്ഥിരമായി നടത്തുന്നുണ്ട്. എന്നാൽ അനുവദനീയമായ കാര്യങ്ങൾക്ക് യാതൊരു കുറവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ശിക്ഷാവിധി കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് മാന്യമായി സ്വയംതൊഴിൽ ചെയ്‌ത് ജീവിക്കാൻ ഒരു മാർഗം എന്നതാണ് തടവുകാർക്ക് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ശിക്ഷാ തടവുകാർക്കാണ് ഇത്തരം പരിശീലനം നൽകുന്നതെങ്കിലും വിചാരണ തടവുകാരെയും പദ്ധതിയിൽ ഉൾപ്പെടുത്തുന്നുണ്ട്.

സംസ്ഥാനത്തെ 55 ജയിലുകളിലും സ്ഥലപരിമിതി എന്ന പോരായ്മ നിലനിൽക്കുമ്പോഴും കുറഞ്ഞത് രണ്ട് പരിശീലന പദ്ധതികൾ നടപ്പാക്കാനാണ് തീരുമാനം. കുട, ഫർണിച്ചർ, അലങ്കാര മത്സ്യ കൃഷി എന്നിങ്ങനെ തടവുകാർക്കായി പല പദ്ധതികളും നടക്കുന്നുണ്ട്. മറ്റൊരു സംസ്ഥാനത്തും നടപ്പാക്കാത്ത ഓൺലൈൻ ഭക്ഷണവിതരണവും കേരളത്തിലെ ജയിലുകളുടെ മാത്രം പ്രത്യേകതയാണെന്നും എട്ടു ജില്ലകളിൽ ഇവ വലിയ വിജയമായി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിശീലനത്തിന്റെ ഭാഗമായി ജയിൽ സൂപ്രണ്ടിന് ആട്ടിൻകുട്ടിയെ അദ്ദേഹം കൈമാറി. തടവുകാർ നിർമ്മിച്ച കുടകളുടെ വിതരണോദ്ഘാടനവും നിർവഹിച്ചു. കോർപ്പറേഷൻ കൗൺസിലർ ബി. ഷൈലജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡോളിമാേൾ, പരിശീലനകേന്ദ്രം അസി.ഡയറക്ടർ ഡോ.ഡി. ഷൈൻകുമാർ,ജില്ലാ ജയിൽ സൂപ്രണ്ട് ജി. ചന്ദ്രബാബു എന്നിവർ സംബന്ധിച്ചു. ഡോ.ബി.അജിത് ബാബു, ഡോ. വാണി, രാജിലൻ, എന്നിവർ ക്ളാസുകൾ നയിച്ചു.