baby

കൊല്ലം: പാലാ ഉപതിരഞ്ഞെടുപ്പിൽ അട്ടിമറിജയം നേടിയ മാണി സി. കാപ്പനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മകൻ ബിനീഷ് കോടിയേരി എന്നിവർക്കും എതിരെ ഗുരുതര ആരോപണവുമായി ആർ.എസ്.പി നേതാവ് ഷിബുബേബിജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ എൽ.ഡി.എഫ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരിക്കെ കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി വിതരണവുമായി ബന്ധപ്പെട്ടാണ് ആരോപണം. മാണി സി. കാപ്പൻ 3.5 കോടി രൂപ തട്ടിയെടുത്തതായി മുംബയ് മലയാളി വ്യവസായി ദിനേശ് മേനോൻ സി.ബി.ഐക്ക് നൽകിയ പരാതിയും അതിനെ തുടർന്ന് മാണി സി.കാപ്പൻ സി.ബി.ഐയുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയും ബന്ധപ്പെടുത്തിയാണ് ഷിബുവിന്റെ ആരോപണം. മാണി സി.കാപ്പൻ സി.ബി.ഐക്ക് നൽകിയ മറുപടിയിൽ ഇപ്രകാരമാണ് പറയുന്നത്.

'കണ്ണൂർ എയർപോർട്ട് ഷെയറുകൾ വിതരണം ചെയ്യാൻ പോകുമ്പോൾ, ദിനേശ് മേനോൻ തന്നോട് പറഞ്ഞു, അന്നത്തെ ആഭ്യന്തര മന്ത്റിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകൻ ബിനീഷിനെയും പരിചയപ്പെടണമെന്ന്, ഞാൻ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കൽ നടത്തിയശേഷം ദിനേശ് മേനോൻ എന്നോട് പറഞ്ഞപ്പോഴാണ് ചില പേയ്‌മെന്റുകൾ ദിനേശ് മേനോൻ നടത്തിയെന്ന് ഞാൻ മനസ്സിലാക്കിയത്'.

ഈ വിഷയത്തിൽ ഉൾപ്പെട്ടവരോട് സംസാരിക്കാമെന്ന് പറഞ്ഞതായും മാണി സി. കാപ്പൻ സി.ബി.ഐക്ക് നൽകിയ മറുപടിയിൽ പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ എൽ.ഡി.എഫ് എം.എൽ.എ ആയ മാണി സി കാപ്പൻ, നിലവിലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേര് പരാമർശിച്ച് സി.ബി.ഐക്ക് എഴുതി നൽകിയ ഈ മൊഴിയിൽ ഉറച്ചുനിൽക്കുന്നുണ്ടോ എന്നാണ് ഷിബുവിന്റെ ചോദ്യം.

സംസ്ഥാന ആഭ്യന്തര മന്ത്റിയായിരുന്ന കോടിയേരിക്കും മകനും കൈക്കൂലി കൊടുത്തത് സംബന്ധിച്ച് സി.ബി.ഐയ്ക്ക് മൊഴി നൽകിയ മാണി സി. കാപ്പൻ ഇപ്പോൾ ഇടതുമുന്നണി എം.എൽ.എയാണ്. ഇക്കാര്യത്തിൽ നിജസ്ഥിതി അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു