sathyadev
സത്യദേവ്

സത്യദേവുമായി പൊലീസ് വിമാനമാർഗം ഇന്നലെ രാത്രി 11ന് നെടുമ്പാശേരിയിലെത്തി

 അവിടെ നിന്ന് കൂടുതൽ പൊലീസ് സുരക്ഷയിൽ ഇന്ന് പുലർച്ചെ മൂന്നിന് കൊട്ടാരക്കരയിൽ

 കൊട്ടാരക്കര ഡിവൈ.എസ്.പി ഓഫീസിൽ ചോദ്യം ചെയ്യൽ തുടങ്ങി

 പൊലീസ് സംഘം ദില്ലിയിൽ തുടരുന്നു, മൂന്ന് പേർ കൂടി നിരീക്ഷണത്തിൽ

കൊല്ലം: വഴിയാത്രക്കാരായ സ്ത്രീകളെ തോക്കിൻമുനയിൽ നിറുത്തി മാല പൊട്ടിച്ചെടുത്ത കേസിൽ അറസ്റ്റിലായ ദില്ലി സ്വദേശി സത്യദേവിനെ ഇന്ന് പുലർച്ചെ കൊട്ടാരക്കര ഡിവൈ.എസ്.പി ഓഫീസിലെത്തിച്ചു. ഇന്നലെ രാത്രി 11ന് ദില്ലിയിൽ നിന്ന് വിമാനമാർഗം നെടുമ്പാശേരിയിൽ എത്തിച്ച സത്യദേവിനെ അവിടെ നിന്ന് കനത്ത സുരക്ഷയിൽ പുലർച്ചെ മൂന്നിനാണ് കൊട്ടാരക്കരയിൽ കൊണ്ടുവന്നത്.

യു.പി ​-ഡൽഹി അതിർത്തി ഗ്രാമത്തിൽ നിന്ന് എഴുകോൺ എസ്.ഐ ബാബു കുറുപ്പിന്റെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സംഘം കഴിഞ്ഞ ദിവസമാണ് സത്യദേവിനെ പിടികൂടിയത്. വിവിധ സംസ്ഥാനങ്ങളിൽ കൊലപാതകം, കവർച്ച ഉൾപ്പെടെ 70ലേറെ കേസുകളിലെ പ്രതിയാണ് സത്യദേവ്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് സത്യദേവുമായി വിമാനത്തിൽ തിരികെ എത്തിയത്. കൊല്ലം റൂറൽ, സിറ്റി പൊലീസ് ജില്ലകളിൽ നിന്നുള്ള പൊലീസ് സംഘം ദില്ലിയിൽ തുടരുകയാണ്. മോഷണത്തിൽ പങ്കാളികളായെന്ന് കരുതുന്ന മൂന്ന് പേർ കൂടി ദില്ലിയിൽ നിരീക്ഷണത്തിലാണ്. അവരുടെ പങ്കാളിത്തം ഉറപ്പാക്കിയാൽ അറസ്റ്റ് ചെയ്യും.

കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് മാല മോഷണ കേസുകളിലാണ് ഇപ്പോൾ സത്യദേവിനെ കസ്റ്റഡിയിലെടുത്തത്. മോഷണ സമയത്ത് ഉപയോഗിച്ചിരുന്ന

തോക്ക് സത്യദേവിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്‌ക്ക് 12.30 വരെ കുണ്ടറ ആറുമുറിക്കട - നെടുമൺകാവ് റോഡിലെ തളവൂർകോണം, മുളവന കട്ടകശേരി, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം, ബീച്ച് റോഡിലെ സൂപ്പർ മാർക്കറ്റിന് മുൻപിൽ, കർബല, പട്ടത്താനം എന്നിങ്ങനെ ആറിടങ്ങളിലാണ് മോഷണം നടത്തിയത്.

ഛത്തീസ്ഗഢ് രജിസ്ട്രേഷനുള്ള കാറിൽ കൊല്ലത്ത് എത്തിയ നാലംഗ സംഘം കുണ്ടറ റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്ക് മോഷ്ടിച്ചാണ് കവർച്ച തുടങ്ങിയത്. രണ്ട് പേർ ബൈക്കിൽ ചുറ്റി നടന്ന് മാല പൊട്ടിച്ചപ്പോൾ മറ്റ് രണ്ട് പേർ കാറിൽ പിന്നാലെയുണ്ടായിരുന്നു. മാല പൊട്ടിച്ചവരെ പൊലീസ് പിന്തുടർന്നപ്പോൾ കൊല്ലം കടപ്പാക്കടയിൽ ബൈക്ക് ഉപേക്ഷിച്ചു. ഇവർ പിന്നാലെ എത്തിയ കാറിൽ കയറി ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയാണ് രക്ഷപ്പെട്ടത്.