കൊല്ലം: മഹാത്മാഗാന്ധിയുടെ മതേതരത്വ സിദ്ധാന്തമാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അന്ത:സത്തയും അടിത്തറയുമെന്ന് മന്ത്റി കെ.രാജു അഭിപ്രായപ്പെട്ടു. അധികാരത്തിനു വേണ്ടി എന്തും ചെയ്യുന്ന ആധുനിക കാലത്തെ നേതാക്കളും ഭരണ കർത്താക്കളും ഗാന്ധിജിയുടെ ജീവിതം പാഠപുസ്തക മാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മഹാത്മജിയുടെ 150 -ാം ജന്മ വാർഷിക വാരാചരണ പരിപാടികളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് അധികാരവും കൈപ്പിടിയിലാക്കാൻ കഴിയുമായിരുന്നിട്ടും അധികാര കസേരയിൽ കയറിക്കൂടാതെ ജനങ്ങൾക്കു വേണ്ടി മാത്രം ജീവിച്ചതുകൊണ്ടാണ് അദ്ദേഹം മഹാത്മാവായി മാറിയതെന്നും മന്ത്റി രാജു പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ എസ്. പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി.ഗോപിനാഥൻ നായർ, മൈക്കിൾ വേദശിരോമണി, എൻ.സുഗതൻ, സുബൈർ വള്ളക്കടവ്, ഡോ.ഗീവർഗീസ് യോഹന്നാൻ, ഷമ്മി, ഡോ. ലാലു ജോസഫ്, ജയേഷ് മാത്യു, വി.കെ.അബൂബക്കർ, എ.മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.