ശാസ്താംകോട്ട: പ്രകൃതി ദുരന്തങ്ങളെ നേരിടാൻ പൊലീസ് സേനയുമായി കൂട്ടിയോജിപ്പിച്ചുള്ള ദുരന്തനിവാരണ കർമ്മ സമിതികൾ രൂപീകരണത്തിലൊതുങ്ങിയതായി ആക്ഷേപം. പൊലീസ് സ്‌റ്റേഷനുകൾ കേന്ദ്രമായി കർമ്മ സമിതികൾ രൂപീകരിച്ചതല്ലാതെ തുടർ നടപടികളൊന്നും ഉണ്ടാവുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. കേരള പൊലീസിന്റെ ജനമൈത്രി സുരക്ഷാ പദ്ധതിയുമായി കൂട്ടിയോജിപ്പിച്ചുകൊണ്ടാണ് ദുരന്തനിവാരണ കർമ്മസമിതികൾക്ക് രൂപം നൽകിയത്.
ഏത് അടിയന്തര സാഹചര്യങ്ങളിലും ശാസ്ത്രീയമായി പ്രവർത്തിക്കാൻ ശേഷിയുള്ള സംഘത്തെ ഓരോ സ്റ്റേഷൻ പരിധിയിലും സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കർമ്മ സമിതികൾ കടലാസുകളിലൊതുങ്ങിയ അവസ്ഥയാണ്. സമിതികൾ രൂപീകരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പരിശീലന പരിപാടികൾ ഉൾപ്പടെയുള്ള തുടർ നടപടികളൊന്നും തന്നെ ഇതുവരെ ആരംഭിച്ചിട്ടില്ല. കേരളത്തിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും ഇത്തരത്തിൽ ദുരന്തനിവാരണ കർമ്മസമിതികൾ രൂപീകരിച്ച് വരുകയാണ്.
പ്രധാന ലക്ഷ്യങ്ങൾ
ഏത് അടിയന്തര സാഹചര്യങ്ങളിലും ശാസ്ത്രീയമായി പ്രവർത്തിക്കാൻ ശേഷിയുള്ള സംഘത്തെ ഓരോ സ്റ്റേഷൻ പരിധിയിലും സജ്ജമാക്കുകയെന്നതാണ് ദുരന്തനിവാരണ കർമ്മ സമിതികളുടെ പ്രധാന ലക്ഷ്യം. കേരളത്തിൽ അപ്രതീക്ഷിതമായുണ്ടായ രണ്ട് മഹാപ്രളയങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത്തരം സമിതികൾ രൂപീകരിക്കപ്പെട്ടത്. പ്രകൃതിദുരന്തങ്ങളെ നേരിടുക, പുനരധിവാസം എന്നിവയാണ് മറ്റ് ലക്ഷ്യങ്ങൾ.
സമിതിയുടെ രൂപീകരണം
അടിയന്തര ഘട്ടങ്ങളിൽ ഇടപെടാൻ കഴിയുന്ന വിവിധ മേഖലകളിലെ വിദഗ്ദ്ധർ, സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ബോട്ട്-വള്ളം തൊഴിലാളികളും ഉടമകളും, പ്ലംബിംഗ്-ഇലക്ട്രിക് തൊഴിലാളികൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചിട്ടുള്ളത്.
സമിതിയുടെ തലവൻമാർ
സ്റ്റേഷൻ തലത്തിൽ: സ്റ്റേഷൻ ഹൗസ് ഓഫീസർ
ജില്ലാതലത്തിൽ :എസ്.പി