കൊല്ലം :കെ.ടി.ജലീലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ആവശ്യപ്പെട്ടു. വ്യക്തിതാല്പര്യം മുൻനിർത്തി നിയമവിരുദ്ധമായി ഇഷ്ടക്കാർക്ക് മാർക്ക് ദാനം ചെയ്ത് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് അപമാനമുണ്ടാക്കിയ മന്ത്രി തൽസ്ഥാനത്ത് തുടരുന്നത് ഭരണഘടനാവിരുദ്ധമാണ്. സ്വയംഭരണ സ്ഥാപനങ്ങളായ സർവകലാശാലകളുടെ അന്തസ്സ് തകർക്കുന്ന വിധത്തിലാണ് മന്ത്രിയുടെ ഇടപെടലുകൾ. തെറ്റുകൾ മറച്ച് വയ്ക്കുന്നതിനു വേണ്ടി മന്ത്രി പറയുന്ന കളവുകൾ വിദ്യാഭ്യാസ മേഖലയ്ക്കുതന്നെ കളങ്കം ചാർത്തുന്നതാണ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് ശേഷം പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിയ്ക്ക് യഥേഷ്ടം മാർക്ക് നൽകി വിജയിപ്പിക്കുവാനുളള യാതൊരു നിയമവ്യവസ്ഥയും നിലവില്ലാതിരിക്കെയാണ് തോറ്റ വിദ്യാർത്ഥിയെ ജയിപ്പിക്കുവാനുളള മന്ത്രിയുടെ ഇടപെടൽ. ചെയ്ത തെറ്റിൽ പശ്ചാത്തപിക്കുന്നതിനു പകരം നിയമവിരുദ്ധ പ്രവൃത്തികളെ ന്യായീകരിക്കുന്നതിനായി മന്ത്രി കാണിക്കുന്ന ധാർഷ്ഠ്യത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ വഴിവിട്ട പിന്തുണയാണ്. മന്ത്രിയെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ മേഖല സംശുദ്ധമാക്കുവാനുളള ഔചിത്യം മുഖ്യമന്ത്രി കാണിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.