മന്ത്രി എ.സി. മൊയ്തീൻ താക്കോൽ കൈമാറും
കൊല്ലം: റെയിൽവേ സ്റ്റേഷന് മുന്നിലെ അലക്ക്കുഴി കോളനിവാസികൾക്കായി മുണ്ടയ്ക്കലിൽ നിർമ്മിച്ച വീടുകൾ നാളെ കൈമാറുമെന്ന് മേയർ വി. രാജേന്ദ്രബാബു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് നാലിന് മുണ്ടയ്‌ക്കലിൽ നടക്കുന്ന ചടങ്ങിൽ വീടുകളുടെ താക്കോൽദാനം മന്ത്രി എ.സി. മൊയ്‌തീൻ നിർവഹിക്കും. ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിഅമ്മയും കെ. രാജുവും ചേർന്ന് നിർവഹിക്കും.
അലക്ക് ജോലികൾ ചെയ്‌ത് ഉപജീവനം കണ്ടെത്തുന്ന അലക്ക്കുഴി കോളനിവാസികളുടെ ജീവിതം വർഷങ്ങളായി ദുരിതത്തിലായിരുന്നു. നല്ലൊരു മഴ പെയ്‌താൽ മുങ്ങി പോകുന്നതാണ് ഇവരുടെ വീടും തൊഴിലും. പല മഴക്കാലത്തും ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പുനരധിവസിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ഇതോടെയാണ് പുനരധിവാസത്തിനായി നഗരസഭ മുൻകൈയെടുത്തത്. വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.എ. സത്താർ, പി.ജെ. രാജേന്ദ്രൻ, വി.എസ്. പ്രീയദർശനൻ എന്നിവരും പങ്കെടുത്തു.
20 കുടുംബങ്ങൾ 20 വീടുകൾ
കോളനിയിലെ 20 കുടുംബങ്ങളുടെ പുനരധിവാസത്തിനായി 20 വീടുകളാണ് പൂർത്തിയായത്. 10.5 ലക്ഷം രൂപയാണ് ഓരോ വീടിന്റെയും നിർമ്മാണ ചെലവ്. ഇതിൽ നാല് ലക്ഷം രൂപ സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ നിന്നുള്ള വിഹിതമാണ്. ശേഷിക്കുന്ന 6.5 ലക്ഷം രൂപ സർക്കാർ അനുമതിയോടെ നഗരസഭയുടെ തനത് ഫണ്ടിൽ നിന്നെടുത്തു. സംസ്ഥാന കുടുംബശ്രീ മിഷനാണ് വീടുകളുടെ നിർമ്മാണ ചുമതല ഏറ്റെടുത്തത്. കുടുംബശ്രീ മിഷന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘമാണ് വീടുകൾ നിർമ്മിക്കുന്നത്.
അലക്ക് കുഴി കോളനി പാർക്കിംഗ് കേന്ദ്രമാകും
നഗരഹൃദയത്തിലെ അലക്ക്കുഴി കോളനി മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രമായി മാറും. കോളനിവാസികളെ പുനരധിവസിപ്പിച്ച ശേഷം പദ്ധതി നടത്തിപ്പിലേക്ക് നഗരസഭ കടക്കും. ആവശ്യമായ മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയാക്കി കഴിഞ്ഞു. 84 സെന്റ് വിസ്‌തൃതി വരുന്ന പ്രദേശത്ത് റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെയും നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യാനാകും. ഇതോടെ നഗരത്തിലെ റോഡുകളിൽ പാർക്കിംഗ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാകുമെന്നാണ് പ്രതീക്ഷ.
മുണ്ടയ്‌ക്കലിൽ പുതിയ വീടുകൾക്കൊപ്പം തൊഴിൽ സൗകര്യങ്ങളും
അലക്ക്കുഴി കോളനിയിൽ നിന്ന് മുണ്ടയ്‌ക്കലിലേയ്ക്ക് കുടുംബങ്ങളെ പുനരധിവസിപ്പിക്കുമ്പോൾ അവരുടെ തൊഴിൽ സംരക്ഷിക്കാനും നഗരസഭ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തുണി അലക്കുന്നതിന് ആവശ്യമായ അലക്ക് കല്ലുകൾ നിർമ്മിച്ച് നൽകുന്നതിനൊപ്പം വെള്ളത്തിന്റെ ലഭ്യത ഉറപ്പ് വരുത്താൻ കിണറുകളും കുളവും നിർമ്മിച്ച് നൽകും. ഇതോടെ മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനൊപ്പം തൊഴിലിലും മുന്നേറ്റമുണ്ടാക്കാം.
..............................................................................
ഒരു വീടിന്റെ നിർമ്മാണ ചിലവ് 10.5 ലക്ഷം രൂപ
ഇതിൽ നാല് ലക്ഷം രൂപ ലൈഫ് പദ്ധതിയിൽ നിന്ന്
6.5 ലക്ഷം രൂപ നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന്
നിർമ്മാണം നടത്തിയത് സംസ്ഥാന കുടുംബശ്രീ മിഷൻ