v
സംസ്ഥാന പ്ലാനിംഗ് ബോർഡ് നിയമനത്തിലും അഴിമതിയെന്ന് ബി.ജെ.പി

കൊല്ലം: സംസ്ഥാന പ്ലാനിംഗ് ബോർഡ് ചീഫ് തസ്തികകളിൽ പി.എസ്.സി നടത്തിയ നിയമനങ്ങളിൽ അഴിമതി നടന്നതായി ബി.ജെ.പി. സംസ്ഥാന ട്രഷറർ എം.എസ്.ശ്യാം കുമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വികേന്ദ്രീകരണ പ്ലാനിംഗ്, സോഷ്യൽ സർവീസ്, പ്ലാൻ കോ ഓർഡിനേഷൻ ഡിവിഷൻ തുടങ്ങി മൂന്ന് ചീഫ് പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ വൻഅഴിമതിയിലൂടെയും മാർക്ക് ദാനത്തിലൂടെയുമാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.

അഭിമുഖങ്ങൾക്ക് പരമാവധി 70 ശതമാനം മാർക്കാണ് നൽകാറുള്ളത്. എന്നാൽ, ഈ തസ്തികകളിൽ 95 ശതമാനം മാർക്ക് വരെ നൽകിയിട്ടുണ്ട്.പി.എസ്.സി.ചെയർമാൻ തന്നെ ഇന്റർവ്യൂ ബോർഡ് ചെയർമാനായ സമിതിയാണ് മാർക്ക് ഇഷ്ടദാനം നടത്തിയത്. റാങ്ക് പട്ടികയിലെ ഒരു ഉദ്യോഗാർത്ഥിക്ക് എഴുത്തുപരീക്ഷയിൽ 52.50 മാർക്ക് ലഭിച്ചപ്പോൾ അഭിമുഖത്തിന് 40 ൽ 38 മാർക്ക് നൽകി .അതോടെ ആകെ മാർക്ക് 90.50 ആയി. എന്നാൽ എഴുത്തുപരീക്ഷയിൽ 57.25 മാർക്ക് നേടിയ ഉദ്യോഗാർത്ഥിക്ക് അഭിമുഖത്തിന് 12 മാർക്കാണ് കൊടുത്തത്. ഇതോടെ ഇയാളുടെ ജോലി സാദ്ധ്യത ഇല്ലാതായി.

മറ്റ് രണ്ട് തസ്തികകളിലും ഇതുപോലെ എഴുത്തു പരീക്ഷയ്ക്ക് കുറഞ്ഞ മാർക്ക് ലഭിച്ചവർക്ക് ഇന്റർവ്യൂവിന് കൂടുതൽ മാർക്ക് നൽകിയിട്ടുണ്ട്.എഴുത്ത് പരീക്ഷയിൽ 89.75 മാർക്ക് നേടിയ ഉദ്യോഗാർത്ഥിക്ക് അഭിമുഖത്തിന് 36 മാർക്ക് കൊടുത്തപ്പോൾ എഴുത്തുപരീക്ഷയിൽ 91.5 മാർക്ക് നേടിയ ഉദ്യോഗാർത്ഥിക്ക് അഭിമുഖത്തിന് 11 മാർക്കേ നൽകിയുള്ളൂ. പി.എസ്.സി. ചെയർമാൻ തന്നെ തട്ടിപ്പിന് നേതൃത്വം നൽകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തിൽ പി.എസ്.സി. ചെയർമാൻ രാജിവച്ച് അന്വേഷണം നേരിടണം. പി.എസ്.സി. വഴി നിയമനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ പി.എസ്.സി. ഓഫീസിൽ നേരിട്ടെത്തി അഡ്വൈസ് മെമ്മോ കൈപ്പറ്റണമെന്ന് പുതിയ നിബന്ധന രാഷ്ട്രീയ ഇടപെടലിന് വഴിവയ്ക്കും. അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകിയിട്ടുണ്ട്. തോറ്റ വിദ്യാർത്ഥിയെ ജയിപ്പിക്കാൻ ചട്ടങ്ങൾ ലംഘിച്ച് മാർക്ക് ദാനം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ജലീലിന്റെ കാര്യത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും എം.എസ്.ശ്യാം കുമാർ ആവശ്യപ്പെട്ടു. ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപും പത്രസമ്മേളനത്തിൽ പങ്കെടുത്തു.