തൃശൂർ: ശമ്പളവും ഭക്ഷണവുമില്ലാതെ യാത്രാവിലക്കുമായി കൊടുംചൂടിൽ മലയാളികളുൾപ്പടെ അറുന്നുറോളം ഇന്ത്യൻ തൊഴിലാളികൾക്ക് ദമാമിൽ തീരാദുരിതം. തൊഴിലാളികൾക്ക് ലേബർ ക്യാമ്പുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണെന്ന് അവിടെ സന്ദർശിച്ചപ്പോൾ മനസിലായതായും തൊഴിലാളികളുടെ മോചനത്തിന് കേന്ദ്രം ഇടപെടണമെന്നും സംസ്ഥാന പ്രവാസി ക്ഷേമ നിയമസഭാസമിതി ചെയർമാൻ കെ.വി അബ്ദുൾഖാദർ എം.എൽ.എ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ദമാമിലെ ' അൽദോസരി' കമ്പനിയുടെ ലേബർ ക്യാമ്പാണ് സന്ദർശിച്ചത്. മുന്നൂറ് തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇതിൽ എഴുപതോളം മലയാളികളുണ്ട്. ദമാമിലെ മലയാളി സംഘടനകളുടെ കാരുണ്യത്തിലാണ് കേരളത്തിൽ നിന്നുള്ള തൊഴിലാളികൾ ജീവിക്കുന്നത്. നവോദയ ദമാം ഭക്ഷണവും മരുന്നും എത്തിക്കുന്നുണ്ട്. കെ.എം.സി.സി, ഐ.ഒ.എഫ്, മലബാർ അടുക്കള എന്നീ കൂട്ടായ്മകളും സഹായം നൽകുന്നതിനാലാണ് ജീവൻ ശേഷിക്കുന്നത്.
കേന്ദ്രസർക്കാർ നയതന്ത്രതലത്തിൽ ഇടപ്പെട്ട് തൊഴിലാളികളെ നാട്ടിലെത്തിക്കണം. സൗദി തൊഴിൽ മന്ത്രാലയവുമായി ഉന്നതല ഇന്ത്യൻ ദൗത്യസംഘം ചർച്ച നടത്തിയാലല്ലാതെ പ്രശ്‌നപരിഹാരമാവില്ല. ഇക്കാര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, സഹമന്ത്രി വി. മുരളീധരൻ എന്നിവരെ കാര്യങ്ങൾ ധരിപ്പിക്കും. തൊഴിലാളി കോ- ഓർഡിനേഷൻ കമ്മിറ്റി നിവേദനം നൽകിയിട്ടുമുണ്ട്.
കേരളത്തിൽനിന്നുള്ള എം.പിമാരും ഇടപ്പെടണം. കമ്പനി നിയമം ലംഘിച്ചാൽ തൊഴിലാളികൾ ദുരിതം പേറേണ്ടിവരുന്നത് മനുഷ്യവകാശ ലംഘനം കൂടിയാണ്. പൗരന്റെ ജീവിക്കാനുള്ള അവകാശ ലംഘനമാണിത്.
സൗദി അറേബ്യയിലെ ദമാമിൽ നിതാകത്ത് (സ്വദേശിവത്കരണം) നടപ്പാക്കിയില്ലെന്ന പേരിൽ നിർമാണ മേഖലയിലെ വമ്പൻ കമ്പനികളെ സൗദി സർക്കാർ ചുവപ്പുവിഭാഗത്തിൽ ഉൾപ്പടുത്തി പ്രവർത്തനം വിലക്കിയിരുന്നു. ഈ കമ്പനികളിലെ തൊഴിലാളികളാണ് ദുരന്തം പേറുന്നത്. വൈദ്യുതിയില്ലാതായതോടെ കൊടുംചൂട് താങ്ങാനാവതെ തൊഴിലാളികൾ തളർന്നുവീഴുന്നുണ്ട്. രോഗങ്ങളുള്ളവർക്ക് മരുന്നും ലഭിക്കാത്ത അവസ്ഥയാണ്. യാത്രക്ക് വിലക്ക് ഏർപ്പെടുത്തിയതിനാൽ വീട്ടുകാർ മരിച്ചാൽ പോലും നാട്ടിലേക്ക് വരാൻ കഴിയുന്നില്ല. ലേബർ ക്യാമ്പുകളിൽ നിന്ന് പുറത്തിറങ്ങാനും കഴിയുന്നില്ല. സൗദി സ്വദേശികളുടെ തന്നെ ഉടമസ്ഥതയിലുള്ളതാണ് കമ്പനികൾ. അൽദോസരി, അൽ കോബാർ, അറാർ എന്നിവിടങ്ങളിൽ തൊഴിലാളികൾ ദുരിതം അനുഭവിക്കുകയാണ്. തമിഴ്‌നാട്, ആന്ധ്ര തുടങ്ങീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും നേപ്പാളിൽ നിന്നുള്ളവരും ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.