exice-custody-death

തൃശൂർ: എക്സൈസിന്റെ കസ്റ്റഡിയിൽ മരിച്ച മലപ്പുറം സ്വദേശി രഞ്ജിത്ത് മരിക്കേണ്ടവൻ തന്നെയാണെന്നും പ്രതിസ്ഥാനത്തുള്ളവർക്കൊപ്പം നാം നിൽക്കണമെന്നും എക്‌സൈസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ് കൂട്ടായ്മയിൽ പരാമർശം. പിന്നാമ്പുറ കഥകൾ പുറത്തുകൊണ്ടുവന്ന മാദ്ധ്യമങ്ങളെയും വാട്സ് ആപ് കൂട്ടായ്മ വിമർശിച്ചു.

ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ സൗഹൃദം വാട്സ് ആപ് ഗ്രൂപ്പിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്. ''മരിക്കേണ്ടവൻ തന്നെയാണ് പ്രതി. ദൈവം നിശ്ചയിച്ച സമയം നമ്മുടെ കസ്റ്റഡിയിലായിപ്പോയി. നമ്മുടെ സഹപ്രവർത്തകർക്ക് ഒന്നും സംഭവിക്കാതിരിക്കാൻ പ്രാർത്ഥിക്കാം, സഹകരിക്കാം എന്നാണ് തൃശൂർ റേഞ്ചിലെ ഒരു ഉദ്യോഗസ്ഥന്റെ കമന്റ്'.

ഏഴ് കേസുകളിൽ പ്രതിയായ ഈ ഉദ്യോഗസ്ഥൻ മൂന്ന് തവണ ജയിൽ വാസം അനുഭവിച്ചയാളും ഭരണപക്ഷ സംഘടനയിൽപെട്ടയാളുമാണ്. തൃശൂർ എക്‌സൈസ് കുടുംബം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മാദ്ധ്യമ ശ്രദ്ധ വേറെ സംഭവങ്ങളിലേക്ക് തിരിയുന്നതുവരെ എല്ലാം നമ്മളിൽ തന്നെ ഒതുക്കി നിറുത്തണമെന്നും ഇരിങ്ങാലക്കുട റേഞ്ചിലെ ഒരു ഉദ്യോഗസ്ഥൻ പറയുന്നുണ്ട്.

വിമർശിക്കുന്നവർ വിമർശിക്കട്ടേ, അവസാന നിമിഷം വരെ നമ്മൾ ഒരുമിച്ച് നിൽക്കണമെന്നും ചില ഉദ്യോഗസ്ഥർ പറയുന്നു. ഒരുമിച്ച് നിൽക്കുന്നതു കൊണ്ടല്ലേ എല്ലാവരുടെയും പേരും അഡ്രസും പോയ വഴി സഹിതം പത്രത്തിൽ വന്നതെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പരിഹാസരൂപേണ ചോദിക്കുന്നുണ്ട്.

രഞ്ജിത്തിനെ ചാവക്കാട് പൂവത്തൂരിലെ കള്ള് ഷാപ്പ് കോൺട്രാക്ടറുടെ ഗോഡൗണിൽ കൊണ്ടുവന്ന് മർദ്ദിച്ച വിവരവും സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ പേരുകളും ആദ്യം റിപ്പോർട്ട് ചെയ്തത് കേരളകൗമുദിയായിരുന്നു.

മർദ്ദിച്ചത് രണ്ട് ഉദ്യോഗസ്ഥർ

രഞ്ജിത്തിനെ കാട്ടിക്കൊടുത്തത് തീരദേശമേഖലയിലെ പ്രധാന കഞ്ചാവ് വില്പനക്കാരൻ നിഷാദായിരുന്നെന്നാണ് വിവരം. രഞ്ജിത്തിനെ പിടികൂടുമ്പോൾ കഞ്ചാവൊന്നും കണ്ടെത്താനായിരുന്നില്ല.

എന്നാൽ രഞ്ജിത്തിന്റെ ഫോണിൽ വന്ന ഒരു മെസേജിൽ പത്ത് കിലോ കഞ്ചാവിനെക്കുറിച്ച് സൂചനയുണ്ടായിരുന്നു. ഇത് കണ്ടെടുക്കാനായിരുന്നു മർദ്ദനം. രണ്ടു ഉദ്യോഗസ്ഥർ മാത്രമാണ് മർദ്ദിച്ചത്. അവസാനമായി തലയ്ക്കേറ്റ മർദ്ദനത്തിനൊടുവിൽ രഞ്ജിത്ത് തളർന്നുവീണു. പെട്ടെന്ന് എഴുന്നേറ്റ് വെള്ളം ചോദിച്ചു. വെള്ളം കുടിച്ച ഉടൻ ബോധരഹിതനായെന്നാണ് സംഘത്തിലുണ്ടായിരുന്നവരുടെ മൊഴി.