തൃശൂർ: അമ്പത് വർഷത്തിലേറെ കാലം തൃശൂർ പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെല്ലാം പങ്കെടുത്ത ഒരേയൊരു ആനയെന്ന ബഹുമതി പ്രായാധിക്യം മൂലം ചെരിഞ്ഞ പാറമേക്കാവ് ദേവസ്വത്തിന്റെ കൊമ്പൻ രാജേന്ദ്രന് മാത്രം. പാറമേക്കാവ് ഭഗവതിക്ക് ആദ്യമായി നടയിരുത്തിയ കൊമ്പനാണ് രാജേന്ദ്രൻ.

പ്രമുഖ ഇല്ലങ്ങളിലും നായർ തറവാടുകളിലും മാത്രം സ്വകാര്യ ആനകൾ സ്വന്തമായുണ്ടായിരുന്ന കാലത്താണ് രാജേന്ദ്രൻ പാറമേക്കാവ് ക്ഷേത്രത്തിലെത്തുന്നത്. 1955 ൽ അന്നത്തെ ക്ഷേത്രം മേൽശാന്തി വേണാട് പരമേശ്വരൻ നമ്പൂതിരിയാണ് ഭക്തരിൽ നിന്ന് പിരിച്ചെടുത്ത 4,800 രൂപ കൊണ്ട് പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലെ പുലാചേരി മനയിൽ നിന്ന് ആനയെ വാങ്ങിയത്. നടക്കിരുത്തുമ്പോൾ ആനയുടെ പ്രായം 12. 1988 ൽ രാത്രിയിൽ പൂരത്തിന് ഭഗവതിയുടെ തിടമ്പേറ്റി. വെടിക്കെട്ട് ഭയമില്ലാത്ത രാജേന്ദ്രൻ ദീർഘകാലം പൂരം വെടിക്കെട്ടിന് മണികണ്ഠനാൽ പന്തലിൽ പാറമേക്കാവിലമ്മയെ ശിരസിലേറ്റി.

1990ൽ ആറാട്ടുപുഴ പൂരത്തിന് ശാസ്താവിന്റെ തിടമ്പേറ്റിയിരുന്ന രാജേന്ദ്രൻ ദീർഘകാലം ഊരകത്തമ്മ തിരുവടിയുടെ തിടമ്പുമേറ്റി. ആറു വർഷം മുമ്പ് ആറാട്ടുപുഴ പൂരം കഴിഞ്ഞ് അമ്മതിരുവടിയുടെ ഗ്രാമബലി കഴിഞ്ഞ് വിശ്രമിക്കാൻ കിടന്ന ആന പിറ്റേന്ന് കാലത്ത് മതിൽ കെട്ടിനുള്ളിൽ തളർന്നു കിടന്നു. ദേവസ്വം ഭാരവാഹികളും ആന ചികിത്സകരും ബോർഡും യോഗം ചേർന്ന് കൂടിയാലോചന നടത്തവെ ഭഗവതിയുടെ ഉച്ചപൂജയുടെ നിവേദ്യത്തിനായി ശംഖ് വിളിച്ചപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തി ആന ചാടി എഴുന്നേറ്റു. അതിനു ശേഷം തൃശൂർ നഗരപരിധിക്ക് പുറത്തേക്ക് ആനയെ അയച്ചിട്ടില്ല. 2003ൽ കാഞ്ചികാമകോടി ശ്രീ ജയേന്ദ്രസരസ്വതി സ്വാമികൾ തൃശൂർ പൂര ദിവസം ഗജരത്‌നം പദവി നൽകി ആനയെ ആദരിച്ചു. 2008 ൽ ഊരകം അമ്മതിരുവടി ഭക്തർ ആനയ്ക്ക് ഗജശ്രേഷ്ഠ പുരസ്‌കാരം നൽകി.

പൂർണ്ണത്രയീശന്റെ ഉത്സവം മുതൽ ഉത്രാളിക്കാവ്, കുട്ടനെല്ലൂർ , പെരുവനം, നെന്മാറ വല്ലങ്ങി തുടങ്ങി കൂടൽമാണിക്യം ഉത്സവം വരെ മദ്ധ്യകേരളത്തിലെ ഭൂരിഭാഗം ഉത്സവങ്ങളിലും തന്റേതായ സ്ഥാനം രാജേന്ദ്രൻ നിലനിറുത്തി. മദപ്പാടിലൊഴികെ ചട്ടക്കാരോട് അഭേദ്യമായ ബന്ധം കാത്തുസൂക്ഷിച്ചു. കഴിഞ്ഞ 12 വർഷമായി നിലമ്പൂർ സ്വദേശി വേലായുധൻ നായരാണ് പാപ്പാൻ.

1982 ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ പങ്കെടുത്ത ആനകളിൽ ജീവിച്ചിരുന്ന ചുരുക്കം ചില ആനകളിൽ ഒന്നാണ് രാജേന്ദ്രൻ. ഇതുവരെ ലോറിയിൽ കയറിയില്ലെന്ന റെക്കാഡുമുണ്ട്. മയക്കുവെടിയേറ്റപ്പോൾ ആന ചികിത്സകരിൽ പ്രധാനിയായിരുന്ന ഡോ. പ്രഭാകരനെ കേച്ചേരിയിൽ വെച്ച് പിന്തിരിഞ്ഞ് ആക്രമിച്ചു കൊലപ്പെടുത്തിയതൊഴികെ മറ്റു ഗുരുതരമായ വീഴ്ചകളൊന്നും രാജേന്ദ്രന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.