kunji-beevathu
അവശയായ കുഞ്ഞിബീവാത്തുവിനെ കാട്ടൂർ ജനമൈത്രി പൊലീസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

കാട്ടൂർ : പ്രമേഹത്താൽ വലഞ്ഞ് , ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന എടതിരിഞ്ഞി തോട്ടുപറമ്പിൽ അമ്മു മകൾ കുഞ്ഞിബീവാത്തുവിന് ( 70) സംരക്ഷണമായി. കാട്ടൂർ പൊലീസിന്റെ സഹകരണത്തോടെ കൊടുങ്ങല്ലൂർ ദയ അഗതിമന്ദിരമാണ് ഇവരെ ഏറ്റെടുത്തത്.

അവിവാഹിതയായ കുഞ്ഞി ബീവാത്തു മാതാപിതാക്കൾ മരണപ്പെട്ടതോടെ ബന്ധുവീടുകളിലായിരുന്നു താമസം. ബന്ധുക്കൾ ചേർന്ന് ആറ് സെന്റ് സ്ഥലവും വീടും നിർമ്മിച്ച് നൽകിയതോടെ ഇവിടേക്ക് താമസം മാറ്റി. ഡയബറ്റിക്ക് രോഗിയായ കുഞ്ഞിബീവാത്തുവിന് കാലിൽ വ്രണം ഉണ്ടാകുകയും പഴുക്കുകയും ചെയ്തു.

തുടർന്ന് ഇടതുകാലിന്റെ പാദവും, വലതുകാലിന്റെ മൂന്ന് വിരലുകളും മാറ്റി. ഇതോടെ ഒന്നെണീറ്റ് നടക്കാൻ പോലും ബുദ്ധിമുട്ടായി. ആകെ ഉണ്ടായിരുന്ന പുരയിടം ചികിത്സയ്ക്കായി വിറ്റു. വാങ്ങിയവർ സൗജന്യമായി താമസിക്കാൻ അനുവദിച്ചതിനാൽ തുടർന്നും ഈ വീട്ടിൽ തന്നെയായിരുന്നു താമസം. ബന്ധുക്കൾ എത്തിച്ച് നൽകിയിരുന്ന ഭക്ഷണമായിരുന്നു ഏക ആശ്രയം. ഇപ്പോൾ കാൽ മുറിച്ച് മാറ്റിയ ഭാഗത്ത് നിന്നും മേൽപ്പോട്ട് പഴുപ്പ് വീണ്ടും കയറിയതോടെ ഇതുവരെ സംരക്ഷിച്ചിരുന്ന ബന്ധുക്കൾക്ക് തുടർന്ന് സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയായി.

ഇതോടെ ബന്ധുക്കൾ കാട്ടൂർ ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ടു. വിവരം അറിഞ്ഞ കാട്ടൂർ എസ്.ഐ പി.ബി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പൊലീസ് വാഹനത്തിൽ തന്നെ കുറ്റിലക്കടവ് സി.എച്ച്.സിയിലേക്ക് കൊണ്ടുവന്നു. മെഡിക്കൽ സൂപ്രണ്ട് ഡോ: സാനു എം. പരമേശ്വറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി മുറിവുകളിലെ പഴുപ്പ് നീക്കം ചെയ്തു.
പൊലീസിന്റെ ആവശ്യപ്രകാരം കൊടുങ്ങല്ലൂർ ദയ അഗതിമന്ദിരത്തിലേക്ക് കുഞ്ഞിബീവാത്തുവിനെ എത്തിച്ചു.
കാട്ടൂർ എസ് ഐ പി.ബി അനീഷ്, എസ്.സി.പി.ഒ കെ.പി രാജു, സി.പി.ഒമാരായ മുരുകദാസ്, വിജേഷ്, മണി, വിപിൻ, ജനമൈത്രി അംഗങ്ങളായ ഷെമീർ എളേടത്ത്, നസീർ സീനാസ്, എടതിരിഞ്ഞി മുഹിയുദ്ധീൻ ജുമാ മസ്ജിദ് സെക്രട്ടറി ടി.കെ റഫീക്ക്, സന്ദീപ് പോത്താനി തുടങ്ങിയവർ നേതൃത്വം നൽകി