കൊടുങ്ങല്ലൂർ: ഏഴാമത് ചാമ്പ്യൻസ് ബോട്ട് ലീഗിൽ പള്ളാതുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ വീണ്ടും ജലരാജാവായി. മൂന്ന് മിനിറ്റ് 30 സെക്കൻഡിൽ 900 മീറ്റർ തുഴഞ്ഞാണ് നടുഭാഗം ജലരാജാവായത്. ഏഴ് ലീഗ് ത്സരങ്ങളിൽ ആറു തവണയും നടുഭാഗം തന്നെയാണ് ജേതാവായത്. മൈക്രോ സെക്കൻഡ് വ്യത്യാസത്തിൽ വില്ലേജ് ബോട്ട് ക്ലബ് എടത്വ തുഴഞ്ഞ ഗബ്രിയേൽ രണ്ടാം സ്ഥാനവും എൻ.സി.ഡി.സി കുമരകം തുഴഞ്ഞ ദേവാസ് മൂന്നാം സ്ഥാനവും നേടി. വിനോദ സഞ്ചാര വകുപ്പ് ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഏഴാമത് മത്സരം പൊന്നാനി ബിയ്യം കായലിലാണ് നടക്കേണ്ടിയിരുന്നത്.

പൊന്നാനി കൊടുങ്ങല്ലൂർ ജലപാത സുഗമമാകാത്ത സാഹചര്യത്തിലാണ് വീണ്ടും സി.ബി.എല്ലിന് വേദിയാകാൻ കോട്ടപ്പുറത്തിന് സാധിച്ചത്. 900 മീറ്റർ നീളമുള്ള ട്രാക്കിൽ 9 ചുണ്ടൻ വളങ്ങളാണ് മത്സരിച്ചത്. മൂന്ന് വള്ളങ്ങൾ വീതമുള്ള മൂന്ന് ഹീറ്റ്‌സ് മത്സരങ്ങളായാണ് മത്സരം നടത്തിയത്. പ്രധാന വേദിയോട് ചേർന്നുള്ള പവലിയനിൽ കലാമണ്ഡലത്തിലെ കലാകാരന്മാർ അവതരിപ്പിച്ച 'എന്റെ കേരളം' എന്ന നൃത്തരൂപം, തെയ്യം, അറബിക് ഡാൻസ്, മാർഗം കളി എന്നിവ അരങ്ങേറി. മത്സരങ്ങൾക്കിടയിൽ നടത്തിയ ബോട്ട് വാട്ടർ സ്റ്റീമിംഗും ആകർഷകമായി. വിനോദസഞ്ചാരികൾക്ക് കൂടി ആസ്വദിക്കാൻ അവസരം ലഭിക്കുന്ന രീതിയിലാണ് ലീഗ് മത്സരങ്ങൾ ഓരോ സ്ഥലത്തും നടത്തുന്നത്. നെഹ്‌റു ട്രോഫി വള്ളം കളിയോടെ ആരംഭിച്ച മത്സരം നവംബർ 23ന് കൊല്ലത്ത് നടക്കുന്ന പ്രസിഡൻസ് ട്രോഫി മത്സരത്തോടെ സമാപിക്കും. ഓരോ ലീഗ് മത്സരത്തിലും ഒന്ന് മുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടുന്നവർക്ക് ഒന്ന് മുതൽ ഓരോ വേദിക്കും ബോണസായി 5 ലക്ഷം രൂപ വരെ ലഭിക്കും. 35 പേർ തുഴയുന്ന ആറു വള്ളങ്ങളും 25 പേർ തുഴയുന്ന 7 വള്ളങ്ങളുമാണ് മത്സരത്തിൽ പങ്കെടുത്തത്.

പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായി കോട്ടപ്പുറം മാറുമെന്ന് ഐസക്

ചാമ്പ്യൻസ് ബോട്ട് ലീഗിലൂടെയും മുസിരിസ് പദ്ധതിയിലൂടെയും വിദേശികളുൾപ്പെടെ ഒട്ടേറെ ടൂറിസ്റ്റുകൾ എത്തിച്ചേരുന്ന പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായി കൊടുങ്ങല്ലൂരും കോട്ടപ്പുറവും മാറുമെന്ന് ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്. കോട്ടപ്പുറം കായലിൽ വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിച്ച ഏഴാമത് ലീഗ് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ കെആർ.ജൈത്രൻ, ടൂറിസം വകുപ്പ് ഡയറക്ടർ പി. ബാലകിരൺ, പി.പി രഘുനാഥ്, എന്നിവർ പ്രസംഗിച്ചു.