തൃശൂർ : ജില്ലയിൽ തീരദേശ പരിപാലന നിയമ ലംഘനം നടന്നിട്ടുള്ള എല്ലാ നിർമ്മാണപ്രവൃത്തികളുടെയും പട്ടിക തയ്യാറാക്കുന്നു. അനധികൃത നിർമ്മാണ പ്രവൃത്തികളുടെ ആദ്യ പട്ടിക ഈ മാസം 31 ന് സർക്കാരിന് സമർപ്പിക്കും. ജില്ലാതലത്തിൽ രൂപീകരിച്ച തീരദേശ ജില്ലാതല കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം തീരദേശ പരിപാലന നിയമം ബാധകമായ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ തയ്യാറാക്കുന്ന ലിസ്റ്റ് പ്രകാരമാണ് ആദ്യത്തെ റിപ്പോർട്ട് സമർപ്പിക്കുക. ഇതിന്റെ ഭാഗമായി ഇന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11 ന് നടക്കുന്ന തീരദേശപരിപാലന ജില്ലാതല കമ്മിറ്റി യോഗത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോട് മുഴുവൻ പട്ടികയും ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ആദ്യ പട്ടിക സമർപ്പിച്ചതിന് ശേഷം കൂടുതൽ അന്വേഷണം നടത്തി നവംബർ അവസാനത്തോടെ രണ്ടാമത്തെ റിപ്പോർട്ടും ഡിസംബർ 20ന് മൂന്നാമത്തെ വിശദമായ റിപ്പോർട്ടും സർക്കാരിലേക്ക് സമർപ്പിക്കും. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് സി.ആർ.ഇസെഡ് നോട്ടിഫിക്കേഷന്റെ ലംഘനം നടന്നിട്ടുള്ള പ്രവൃത്തികളുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. ജില്ലാ കളക്ടർ ചെയർമാനായും ജില്ലാ ടൗൺ പ്ലാനർ കൺവീനറായും തീരദേശ പരിപാലന നിയമം ബാധകമായ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരുൾപ്പെടുന്ന തീരദേശ ജില്ലാതല പരിപാലന കമ്മിറ്റിക്കാണ് ഇതിന്റെ ചുമതല.
തീരദേശ പരിപാലന നിയമം നിലവിൽ വന്ന 1991 മുതലുള്ള നിർമ്മാണപ്രവൃത്തികൾക്കാണ് ഈ നിയമം ബാധകമാവുക.
നഗരസഭകൾ ഇവ
കൊടുങ്ങല്ലൂർ
ഗുരുവായൂർ
ചാവക്കാട്
പഞ്ചായത്തുകൾ ഇവ
അന്തിക്കാട്, എടത്തിരുത്തി, എടവിലങ്ങ്, ഏങ്ങണ്ടിയൂർ, എറിയാട്, കടപ്പുറം, കയ്പംഗലം, കാട്ടൂർ, മാള, മണലൂർ, മതിലകം, മുല്ലശ്ശേരി, നാട്ടിക, ഒരുമനയൂർ, പടിയൂർ, പാവറട്ടി, പെരിഞ്ഞനം, പൊയ്യ, പുന്നയൂർ, പുന്നയൂർക്കുളം, പുത്തൻചിറ, ശ്രീനാരായണപുരം, തളിക്കുളം, താന്ന്യം, വലപ്പാട്, വെങ്കിടങ്ങ്, വെള്ളാങ്കല്ലൂർ