മാള:ചാലക്കുടിപ്പുഴ കായലുമായി ചേരുന്ന കണക്കൻകടവിലെ ലോഹ തടയണകൾ ഓരോന്നായി നിലംപൊത്തുമ്പോഴും ഭരണകൂടം നോക്കുകുത്തികളാകുന്നു. ഒരു വർഷമായി ഇടക്കിടെ തടയണകൾ വെള്ളത്തിലേക്ക് നിലംപതിക്കുകയാണ്. തടയണകൾ ഓരോന്നായി തകർന്ന് വീഴുമ്പോഴും പുനർനിർമ്മാണത്തിനുള്ള നടപടികളൊന്നും ഇതുവരെ ആയിട്ടില്ല. തടയണകൾ ഇല്ലാത്തത്തിനാൽ അടുത്ത മാസത്തോടെ ചാലക്കുടിപ്പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.
കണക്കൻകടവിലെ പാലത്തിന്റെ അടിയിൽ സ്ഥാപിച്ചിരിക്കുന്ന ലോഹ നിർമ്മിതമായ പത്ത് തടയണകളിൽ പലതും പൂർണമായി തകർന്നുകിടക്കുകയാണ്. പുഴയും കായലുമായുള്ള ജലവിതാനം തുല്യമാകുന്നതോടെ വേലിയേറ്റ സമയങ്ങളിൽ ഉപ്പുവെള്ളം കയറിത്തുടങ്ങും. ഏതാനും ദിവസം മുൻപ് വരെ പുഴയിലെ ജലവിതാനം ഉയർന്ന നിലയിലായതിനാൽ കായലിലേക്കുള്ള ഒഴുക്കുണ്ടായിരുന്നു. എന്നാൽ മഴ കുറഞ്ഞതോടെ പുഴയിലെ ജലനിരപ്പ് വലിയതോതിൽ കുറയുന്ന അവസ്ഥയിലാണ്. കഴിഞ്ഞ വർഷം ഇതേസമയത്ത് ഉപ്പുവെള്ളം കയറിത്തുടങ്ങിയതോടെ കുഴൂർ പഞ്ചായത്തിലെ കർഷകരുടെ ആശങ്കകളും വർദ്ധിച്ചിരുന്നു. പ്രളയജലം ശക്തിയോടെ ഒഴുകിയെത്തിയാണ് ഒരു തടയണ തകർന്ന് ഒഴുകിനീങ്ങിയത്. ശേഷിക്കുന്ന ഒൻപത് തടയണകളിലൂടെ വെള്ളം ചോരുന്നതും വർഷങ്ങളായി തുടരുന്നു.
ലോഹം കൊണ്ടുള്ള സ്ഥിരം തടയണ നിർമ്മിക്കുന്നതിന് മുൻപുവരെ മണൽ ചാക്ക് നിരത്തിയാണ് ഉപ്പുവെള്ളം തടഞ്ഞിരുന്നത്. തടയണയിൽ പത്തിലും ചോർച്ച ഉള്ളതിനാൽ ഉപ്പുവെള്ളം കയറുന്നതും പതിവായിരുന്നു. ഉപ്പുവെള്ളം പുഴയിലേക്ക് കയറി കുഴൂർ പഞ്ചായത്തിലെ നൂറുകണക്കിന് ഏക്കർ സ്ഥലത്തെ കാർഷിക വിളകൾ മുൻ വർഷങ്ങളിൽ നശിച്ചിരുന്നു. ജലസേചന, കുടിവെള്ള പദ്ധതികൾ നിറുത്തിവെയ്‌ക്കേണ്ട സാഹചര്യങ്ങളും ഈ മേഖലയിൽ ഉണ്ടായിരുന്നു. ലോഹം കൊണ്ടുള്ള തടയണകൾക്ക് ചോർച്ചയുള്ളതിനാൽ കഴിഞ്ഞ വർഷങ്ങളിൽ പുഴയിൽ മണൽ ചാക്ക് നിരത്തി താൽക്കാലിക തടയണ നിർമ്മിച്ചാണ് ഉപ്പുവെള്ളം കയറുന്നത് ഒഴിവാക്കിയത്. ജലസേചന വകുപ്പ് അധികൃതർ ഒന്നര പതിറ്റാണ്ടായി പഠനം നടത്തിയിട്ടും പ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള പാഠം പഠിച്ചിട്ടില്ല.
................................
തടയണയുടെ പ്രയോജനം കൂടുതൽ തൃശൂർ ജില്ലയിൽ
എറണാകുളം ജില്ലയിലെ ജലസേചന വകുപ്പിന്റെ കീഴിലാണ് കണക്കൻകടവിലെ പാലവും തടയണയുമുള്ളത്. എന്നാൽ ഈ തടയണയുടെ പ്രയോജനം കൂടുതൽ ലഭിക്കുന്നത് തൃശൂർ ജില്ലയിലാണ്. എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര പഞ്ചായത്തിലും കുടിവെള്ള വിതരണം ഈ പുഴയെ ആശ്രയിച്ചാണുള്ളത്. തടയണയുടെ നിർമ്മാണം കഴിഞ്ഞ ഒന്നര പതിറ്റാണ്ട് മുൻപ് മുതൽ ചോർച്ച നിലനിന്നിരുന്നു.