gun
മാവോവാദികളിൽ നിന്ന് പിടിച്ചെടുത്ത തോക്കുുകളും മറ്റ് വസ്തുക്കളും

തൃശൂർ : കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തെയും മോശം കാലാവസ്ഥയെയും തുടർന്ന് അട്ടപ്പാടിയിലെ വനമേഖലയിൽ മാവോയ്‌സിറ്റുകൾക്കായുള്ള തെരച്ചിൽ നിറുത്തിയതായി സൂചന. എൽ.ഡി.എഫിലെ പ്രമുഖ ഘടകകക്ഷിയായ സി.പി.ഐ ഉൾപ്പെടെയുള്ള സംഘടനകൾ മാവോയിസ്റ്റുകൾ മരിച്ചത് വ്യാജ ഏറ്റുമുട്ടലിനെ തുടർന്നാണെന്ന കടുത്ത വിമർശനം ഉയർത്തിയതോടെ തെരച്ചിൽ നിറുത്തി കാട്ടിൽ നിന്ന് തിരിച്ചിറങ്ങാൻ നിർബന്ധിതരായതെന്നാണ് വിവരം.

ജി.പി.ആർ.എസ് സംവിധാനം ഉപയോഗിച്ചായിരുന്നു തണ്ടർബോൾട്ട് സംഘം തെരച്ചിൽ നടത്തിയത്. എ.കെ 47 തോക്ക് , ലാപ്പ് ടോപ്പ് എന്നിവ അടക്കമുള്ളവയാണ് പിടിച്ചെടുത്തത്. ഒരു എ.കെ 47 തോക്ക്, അരിവാൾ ചുറ്റിക ചിഹ്നം കൊത്തിയിട്ടുള്ള ആറ് നാടൻ തോക്കുകൾ, റേഡിയോ, ലാപ് ടോപ്പ്, ടാബ്‌ലറ്റ്, ടോർച്ചുകൾ, പെൻഡ്രൈവുകൾ, മാവോവാദികളുടെ പതാകയും ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങൾ, ഭക്ഷണം, ഇറച്ചി എന്നിവയും ലഭിച്ചിരുന്നു. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയുമാണ് അട്ടപ്പാടിയിലെ വനമേഖല മഞ്ചിക്കണ്ടിയിൽ നാല് മാവോവാദികളെ തണ്ടർബോൾട്ട് സംഘം വധിച്ചത്. അതേസമയം ഇവർ കീഴടങ്ങാൻ നിൽക്കെയായിരുന്നു ഇവരെ വധിച്ചതെന്ന ആക്ഷേപം ശക്തമായി. കഴിഞ്ഞ ദിവസം മരിച്ച മൂന്നു പേരുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിനിടെയാണ് വീണ്ടും ഏറ്റുമുട്ടൽ നടന്നത്. രണ്ടര മണിക്കൂർ ഏറ്റുമുട്ടൽ നടന്നു. ഇതിലാണ് മാവോവാദി നേതാവ് മണിവാസകം കൊല്ലപ്പെട്ടത്. മണിവാസകം ഏറെക്കാലമായി രോഗാവസ്ഥയിലായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. രക്ഷപ്പെട്ടവരിൽ ഇവർക്ക് തോക്ക് പരിശീലനം നൽകിയിരുന്നതെന്ന് പറയുന്ന ചന്ദുവെന്ന ദീപകിനായിട്ടായിരുന്നു പ്രധാനമായും നാലു പേരെ വധിച്ച ശേഷം തെരച്ചിൽ നടത്തിയിരുന്നത്.