തിരുവനന്തപുരം: തലസ്ഥാനത്ത് വീടുകളും കടകളും കുത്തിത്തുറന്ന് പണവും സ്വർണവും കമ്പ്യൂട്ടറുകളും സി.സി ടിവി കാമറാ യൂണിറ്റുകളും കൊള്ളയടിക്കാനെത്തിയ സംഘത്തെ പിടികൂടിയ 35 പൊലീസുകാർക്കും മികച്ച സേവനത്തിനുള്ള ഗുഡ് സർവീസ് എൻട്രി നൽകും.
എട്ട് പൊലീസ് വാഹനങ്ങളുടെ ഹെഡ് ലൈറ്റുകളുടെയും മൊബൈൽ ഫോൺ വെളിച്ചത്തിന്റെയും സഹായത്തോടെ പോങ്ങുംമൂട് മുതൽ കൊച്ചുള്ളൂർ വരെ അരിച്ചുപെറുക്കി തിങ്കളാഴ്ച വെളുപ്പിന് നടത്തിയ തെരച്ചിലിലാണ് കൊള്ളസംഘം പിടിയിലായത്. ഇവർക്കെല്ലാം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ പുരസ്കാരം നൽകാനാണ് തീരുമാനം. രണ്ടു മണിക്കൂർ നീണ്ട സാഹസിക തെരച്ചിലിനെക്കുറിച്ച് കേരളകൗമുദി ഇന്നലെ വാർത്ത നൽകിയിരുന്നു.
പുരസ്കാരം ലഭിക്കുന്നവരിൽ ഇൻസ്പെക്ടർ മുതൽ ഡ്രൈവർമാർ വരെയുണ്ട്. കൊള്ളസംഘത്തെക്കുറിച്ച് വിവരം കിട്ടിയയുടൻ കൺട്രോൾ റൂം ഇൻസ്പെക്ടർ ഡി.കെ. പൃഥ്വിരാജിന്റെ നേതൃത്വത്തിലായിരുന്നു സേനയുടെ അരിച്ചുപെറുക്കൽ. ശംഖുംമുഖം പുതുവൽ പുത്തൻവീട്ടിൽ രാജേഷ് (35), കണ്ണാന്തുറ പോളിഹൗസിൽ ജിതിൻ (ബോംബ് ജിതിൻ-24) എന്നിവരാണ് പിടിയിലായത്. മെഡിക്കൽകോളേജ്, ശ്രീകാര്യം, വഞ്ചിയൂർ, കൺട്രോൾറൂം, മൊബൈൽ പട്രോൾ, സ്ട്രൈക്കർ, ഹൈവേ പട്രോൾ പൊലീസ് സംഘങ്ങൾ അതിസാഹസികമായി കൊള്ളസംഘത്തിന്റെ പിന്നാലെ പാഞ്ഞാണ് അവരെ വലയിലാക്കിയത്. തെരച്ചിലിനിടെ മതിലിടിഞ്ഞു വീണ് കൺട്രോൾ റൂം അഡി.എസ്.ഐ സുരേഷിനും പൊലീസ് ഡ്രൈവർക്കും പൊലീസിന് സഹായിയായെത്തിയ യൂബർ ഈറ്റ്സ് ജീവനക്കാരൻ ബീമാപള്ളി സ്വദേശി സുഹൈലിനും പരിക്കേറ്റിരുന്നു.
കൺട്രോൾറൂം വാഹനത്തിൽ
കൂടുതൽ പൊലീസ്
നഗരങ്ങളിലെ രാത്രികാല നിരീക്ഷണം ശക്തിപ്പെടുത്താൻ കൺട്രോൾ റൂം വാഹനങ്ങളിൽ പൊലീസുകാരുടെ എണ്ണം കൂട്ടാനും തീരുമാനമായി. നിലവിൽ മൂന്നു പൊലീസുകാരാണുള്ളത്. ഇനി മുതൽ കുറഞ്ഞത് 5 പേരുണ്ടാവും. രാത്രി പട്രോളിംഗിനിടെ നിർണായക വിവരങ്ങൾ ലഭിച്ചാൽ കൂടുതൽ അംഗബലത്തിന് കാത്തുനിൽക്കേണ്ടി വരുന്നത് ഒഴിവാക്കാനാണിത്.