തിരുവനന്തപുരം : ഫ്ളക്സ് നിരോധനത്തിനെതിരെ സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷന്റെ ( എസ് .പി.ഐ.എ ) നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന റിലേ സത്യഗ്രഹം രണ്ടു ദിവസം പിന്നിട്ടു .
കേരള സർക്കാർ ഫ്ളക്സ് നിരോധനം പിൻവലിക്കുക, ഫ്ളക്സ് പ്രിന്റിംഗ് പരസ്യമേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുക,പ്രിന്റിംഗ് സ്ഥാപനങ്ങളെ അടച്ചുപൂട്ടൽ ഭീഷണിയിൽ നിന്നും രക്ഷിക്കുക ,സുതാര്യമായ ഔട്ട്ഡോർ പരസ്യനയം പ്രഖ്യാപിക്കുക ഫ്ളക്സ് റീസൈക്ലിംഗ് പ്ലാന്റിന് ആവശ്യമായ സ്ഥലം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.റീസൈക്ലിംഗ് സാദ്ധ്യമാകുമെന്നിരിക്കെ അനേകം പേരുടെ ഉപജീവനം തകർക്കുന്ന നിരോധനത്തിനെതിരെ കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച 'തൊഴിലിലായ്മ കൂട്ടുന്ന നിരോധനം " എന്ന മുഖപ്രസംഗം കൂറ്റൻ ഫ്ലക്സ് ബോർഡാക്കി സമരവേദിക്ക് മുന്നിൽ സമരക്കാർ പ്രദർശിപ്പിച്ചു . സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്ന ഈ മുഖപ്രസംഗം തങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതായി നേതാക്കൾ പറഞ്ഞു.
സമരപ്പന്തലിലേക്ക് ഇന്നലെ നിരവധി രാഷ്ട്രീയ നേതാക്കൾ പിന്തുണയുമായി എത്തിയിരുന്നു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.പി.ഔസേപ്പച്ചൻ, മുഖ്യരക്ഷാധികാരി ചന്ദ്രമോഹൻ സി, സമരസമിതി ജനറൽ കൺവീനർ കരമന രാജീവ്, സാബു ലക്ഷ്മണൻ, ചന്ദ്രശേഖരപിള്ള എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് പേരാണ് സമരത്തിൽ പങ്കെടുക്കുന്നത്. 16 ന് ഒരു ലക്ഷം പേർ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തോടെ റിലേ സത്യഗ്രഹം സമാപിക്കും. .