court

കാട്ടാക്കട: അരനൂറ്റാണ്ടുകാലത്തെ കാത്തിരിപ്പിനൊടുവിൽ ആരംഭിച്ച കാട്ടാക്കട കോടതി മന്ദിരം പണികൾ ഇഴയുന്നു. ഹൈക്കോടതിയുടെ മേൽനോട്ടം ഉണ്ടായിട്ടുകൂടി പണി വൈകിപ്പിക്കുന്നതിൽ ശക്തമായ പ്രതിഷേധവുമുണ്ട്. അഞ്ചുതെങ്ങിൻമൂട്ടിൽ കോടതി കെട്ടിടത്തിന്റെ ഒന്നാം ഘട്ടത്തിലെ പൈലിംഗ് ജോലികൾ പൂർത്തിയായി ആറുമാസം കഴിഞ്ഞു. അടുത്ത ഘട്ട ജോലികൾ നിലച്ചതോടെ സ്ഥലം പഴയതുപോലെ കാട് മൂടിയ നിലയിലായി. ആദ്യം തീരുമാനിച്ചിരുന്ന രണ്ടുനില കെട്ടിടം എന്നത് മാറ്റി മജിസ്ട്രേറ്റ്- മുൻസിഫ്‌, മറ്റു സബ് കോടതികൾ എന്നിവ കൂടെ ഭാവിയിൽ ഉൾക്കൊള്ളിക്കേണ്ടതിനാൽ അഞ്ച്നിലകളുള്ള വലിയ മന്ദിരമാണ് പണിയുന്നത്. ആകെ 42,750 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ താഴത്തെ നിലയിൽ കവാടം, പാർക്കിംഗ് ഏരിയ, ഒന്ന് മുതൽ അഞ്ചു വരെ നിലകളിൽ വിവിധ കോടതികൾ, അതാത് കോടതികളുടെ ഓഫീസ് സംവിധാനം എന്നിവ പ്രവർത്തിക്കുന്ന തരത്തിൽ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതിയിട്ടത്.

ആദ്യഘട്ടത്തിനായി 3.10 കോടി രൂപയാണ് അനുവദിച്ചത്. ഒരു വർഷത്തിനുള്ളിൽ യാഥാർഥ്യമാകും എന്ന് പറഞ്ഞിരുന്ന മന്ദിര നിർമ്മാണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ടെണ്ടർ നടപടികൾ ഇനിയും തുടങ്ങിയിട്ടില്ല. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥതലത്തിൽ നടപടികൾ വൈകിക്കുകയാണെന്നും ആക്ഷേപമുണ്ട്. താലൂക്ക് ആസ്ഥാനം എന്ന നിലയിൽ ഇനി സബ്, കുടുംബ, മുൻസിഫ് കോടതികളും എം.എ.സി.ടി. കോടതിയും സിവിൽ കോടതിയും വരേണ്ടതുണ്ട്. കെട്ടിടം യാഥാർത്ഥ്യമാകാത്തതിനാൽ ഈ കോടതികളുടെ വരവും വൈകുമെന്ന അവസ്ഥയാണ്.