തിരുവനന്തപുരം: അനുഗ്രഹപുണ്യം നിറ‌ഞ്ഞ നവരാത്രി ദിനങ്ങൾ കഴിഞ്ഞ് ഇന്ന് നവരാത്രി വിഗ്രഹങ്ങൾ മടക്കയാത്ര പുറപ്പെടും. ഇന്നലെ നല്ലിരുപ്പായിരുന്നു. പൊലീസിന്റെ ഗാ‌ർഡ് ഒഫ് ഓണർ നൽകിയാണ് ഘോഷയാത്രയ്ക്ക് യാത്ര അയപ്പ് നൽകുന്നത്. നെയ്യാറ്റിൻകര, കുഴിത്തുറ എന്നിവിടങ്ങളിൽ പതിവുള്ള ഇറക്കിപൂജയ്ക്ക് ശേഷം വിഗ്രഹങ്ങൾ 12ന് വൈകിട്ട് പദ്മനാഭപുരം കൊട്ടാരത്തിലെത്തും.

പൂജയെടുപ്പിന് ശേഷം കോട്ടയ്ക്കകം നവരാത്രിമണ്ഡപത്തിൽ നിന്ന് സരസ്വതിദേവിയെ സമീപത്തെ നല്ലിരുപ്പ് മുറിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഇവിടെയായിരുന്നു വിഗ്രഹം പൂജിച്ചത്. ഇന്ന് രാവിലെ 8.30ന് സരസ്വതിവിഗ്രഹത്തെ പദ്മതീർത്ഥക്കരയിൽ ആനപ്പുറത്ത് എഴുന്നള്ളിക്കും. ഈ സമയം ആര്യശാല നിന്ന് വേളിമല കുമാരസ്വാമിയെയും ചെന്തിട്ട നിന്ന് ശുചീന്ദ്രം മുന്നൂറ്റിനങ്കയെയും പുറത്തെഴുന്നള്ളിക്കും. സരസ്വതിവിഗ്രഹം ചാലയിലൂടെ കിള്ളിപ്പാലത്തെത്തുമ്പോൾ മറ്റ് വിഗ്രഹങ്ങളും സംഗമിച്ച് മടക്കയാത്ര തുടങ്ങും. വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ കിള്ളിപ്പാലത്ത് ആചാരപരമായ യാത്രഅയപ്പ് നൽകും.
ഇന്ന് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും നാളെ കുഴിത്തുറ മഹാദേവക്ഷേത്രത്തിലും വിഗ്രഹങ്ങൾക്ക് ഇറക്കിപൂജ. ശനിയാഴ്ച വൈകിട്ട് പദ്മനാഭപുരം കോട്ടവാതിലിൽ നിന്ന് ഘോഷയാത്രയെ തേവാരക്കെട്ടിലേക്ക് സ്വീകരിച്ചാനയിക്കും. ഹോമപ്പുരക്കുളത്തിലെ ആറാട്ടിന് ശേഷം സരസ്വതിവിഗ്രഹത്തെ തേവാരക്കെട്ടിൽ പൂജയ്ക്കിരുത്തും. ഘോഷയാത്രയിൽ അകമ്പടിയായി കൊണ്ടുവന്ന ഉടവാൾ പുരാവസ്തുവകുപ്പ് അധികൃതർ ഏറ്റുവാങ്ങി കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയിൽ സൂക്ഷിക്കും. കുമാരസ്വാമിയെയും വെള്ളിക്കുതിരയെയും വേളിമലയിലേക്ക് കൊണ്ടുപോകും. കൽക്കുളം ക്ഷേത്രത്തിൽ ഇറക്കിപൂജയ്ക്കിരുത്തുന്ന മുന്നൂറ്റിനങ്കയെ 13ന് ശുചീന്ദ്രത്തേക്ക് എഴുന്നള്ളിക്കും.