കാട്ടാക്കട: കോട്ടൂർ അഗസ്‌ത്യവനത്തിൽ അതിക്രമിച്ചുകയറിയ ആറുപേരെ വനംവകുപ്പ് പിടികൂടി. കോട്ടൂർ സ്വർണക്കടവ് വി.എൽ നിവാസിൽ വിജയൻ (50), ബാലരാമപുരം, പയറ്റുവിള വടക്കേ കുഞ്ചുവിളാകം വീട്ടിൽ സുനിൽ (50), പയറ്റുവിള കുഴിവിള എസ്.എൽ ഭവനിൽ രാജാറാം (52), പയറ്റുവിള അതുൽ നിവാസിൽ രാജീവ് (42), മുല്ലൂർ തലക്കോട് മാവിള വീട്ടിൽ സുരേഷ് ബിന്ദു (48), വെങ്ങാനൂർ നെല്ലിപറമ്പിൽ പ്ലാവ് നട്ട കുഴിവിള വീട്ടിൽ കിച്ചു (30) എന്നിവരാണ് പിടിയിലായത്. അതിരുമലയുടെ അടിവാരത്തിൽ മീന്മുട്ടിക്കും തീർത്ഥക്കരയ്ക്കും സമീപം കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇവരെ കണ്ടെത്തിയത്. ഇവരെ നെയ്യാർ റേഞ്ച് ഓഫീസിലെത്തിച്ചു. കോട്ടൂർ സ്വർണക്കടവ് സ്വദേശി വിജയനാണ് ഇവരുടെ വഴികാട്ടി. വനംവകുപ്പിന്റെ പ്രത്യേക പാക്കേജ് പ്രകാരം 10 പേർക്ക് 28,000 രൂപയും, അഞ്ച് പേരുൾപ്പെടുന്ന സംഘത്തിന് 16,000 രൂപയും അടച്ച് പാസ് വാങ്ങേണ്ടതുണ്ട്. വന നിയമ പ്രകാരം അതിക്രമിച്ചു കടക്കുന്നവർക്ക് 1000 രൂപ മുതൽ പിഴയും ഒരു വർഷം മുതൽ അഞ്ചു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.