തളിപ്പറമ്പ്: വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് വന്ന ഒരു സന്ദേശവുമായി ബന്ധപ്പെട്ട് വരനും വധുവും തമ്മിലുള്ള കശപിശയെ തുടർന്ന് വീട്ടിൽ കയറാതെ വധു തിരിച്ചുപോയി. വരന്റെ വീട്ടുപടിക്കൽ എത്തിയ വധുവാണ് വീട്ടിൽ കയറാതെ തിരിച്ച് പോയത്.
രണ്ട് വീട്ടുകാരോടും ഇന്ന് തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ടാണ് സംഭവം. പ്രവാസിയായ വരൻ വിവാഹിതനാവാനാണ് നാട്ടിലെത്തിയത്. പയ്യന്നൂർ സ്വദേശിയായ വധു വിവാഹിതയായി വരനോടൊപ്പം കാഞ്ഞിരങ്ങാട്ടെ വീട്ടിലെത്തിയപ്പോഴാണ് വീട്ടിലേക്ക് കയറില്ലെന്ന് വാശി പിടിച്ചത്. ബന്ധുക്കളും നാട്ടുകാരും എത്ര ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്തതോടെ സംഭവം പൊലീസ് സ്റ്റേഷനിലെത്തി.
എസ്.ഐ ഉൾപ്പെടെ പൊലീസുകാർ മണിക്കൂറുകളോളം ചർച്ച നടത്തിയിട്ടും നവവധു തന്റെ നിലപാടിൽ ഉറച്ചു നിന്നതോടെ വേറെ വഴിയില്ലാത്തതിനാൽ തിരികെ ബന്ധുക്കളോടൊപ്പം പയ്യന്നൂരിലേക്ക് തന്നെ മടക്കിയയക്കുകയായിരുന്നുവെന്ന് പറയുന്നു.