വെള്ളറട: മഴക്കാലമായാൽ റോഡ് തോടാകുന്ന അവസ്ഥ മലയോരത്ത് സ്ഥിരം കാഴ്ചയാണ്. തകർന്ന് വെള്ളം തളം കെട്ടിയ റോഡിലൂടെയുള്ള യാത്ര ഇന്ന് മലയോരവാസികൾക്ക് പരിചിതമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കുഴികൾ അടയ്ക്കാതെ വൻ ഗർത്തങ്ങളായ റോഡിലൂടെയുള്ള യാത്ര ഇവിടുത്തുകാർക്ക് ഇപ്പോൾ നരഗതുല്യം. പ്രധാനറോഡുകളെല്ലാം പൂർണമായും തകർന്ന് തരിപ്പണമായി. വർഷങ്ങൾക്ക് മുൻപ് കേന്ദ്ര ഗവൺമെന്റിന്റെ ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ച നെയ്യാറ്റിൻകര വെള്ളറട റോഡും പൂർണമായും തകർന്ന നിലയിലാണ്. യഥാ സമയം വേണ്ടവിധം അറ്റകുറ്റപ്പണികൾ ചെയ്യാത്തതുകാരണം പല സ്ഥങ്ങളിലും മരണ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. തകർന്ന റോഡുകൾ നന്നാക്കാത്തതിൽ പ്രതിക്ഷേധിച്ച് നാട്ടുകാർ പ്രതിക്ഷേധ പരിപാടികൾ സംഘടിപ്പിച്ചുവെങ്കിലും പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ സമയമില്ല. ലക്ഷകണക്കിനു രൂപ വാഹന ഉടമകളിൽ നിന്നും റോഡ് ടാക്സ് ഇനത്തിൽ ഓരോവർഷവും പിരിച്ചെടുക്കുമ്പോഴും റോഡുകളിലൂടെയുള്ള യാത്ര സുഖമമാക്കാൻ നടപടി എടുക്കുന്നില്ലെന്നുമാണ് ആക്ഷേപം.
കാരക്കോണം പനച്ചമൂട്, വെള്ളറട, ഉണ്ടൻകോട് എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണികൾ നടന്നെങ്കിലും മാസങ്ങൾ കഴിയുംമുൻപ് വീണ്ടും തകർന്ന് തരിപ്പണമായി.കടുക്കറ - ആനപ്പാറ- നെടുമങ്ങാട് റോഡും പൂർണമായും തകർന്നു.
കടുക്കറയിലും ആനപ്പാറയിലും റോഡുകളിൽ വൻഗർദ്ധങ്ങൾ
ദിനം പ്രതി ആയിരകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യം പരിഗണിക്കപ്പെടുന്നില്ല. ഇതിനു പുറമെ റോഡുകൾ തകർന്നതോടെ അപകടങ്ങളും പതിവായിരിക്കുകയാണ്. വെള്ളറട- ആനപ്പാറ റോഡിൽ ഗ്രാമീണബാങ്കിനു സമീപം വൻ വെള്ളക്കെട്ട് രൂപപ്പെടുന്നതുകാരണം കുഴിഭാഗത്ത് താമസിക്കുന്ന നാലു കുടുംബങ്ങൾ അപകട ഭീഷണി നേരിടുകയാണ്. റോഡിലെ ഓടകൾ അടഞ്ഞിട്ട് നാളുകൾ ഏറെയായി. ഓട അടിയന്തിരമായി നിർമിച്ചാൽ മാത്രമേ ഈ ഭാഗത്തെ വെള്ളക്കെട്ടിന് പരിഹാരമാവുകയുള്ളു.