തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമിക്ക് നിർബന്ധിത വിരമിക്കൽ നൽകാനുള്ള ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. മുഖ്യമന്ത്രിയുടെ ക്ലിയറൻസ് ലഭിക്കാത്തതോടെ ഫയൽ കേന്ദ്രത്തിലേക്ക് അയയ്ക്കില്ല. സ്വാമിയുടെ അക്കാഡമിക് മികവ് അംഗീകരിക്കേണ്ടതാണെങ്കിലും ഭരണതലത്തിലെ പ്രകടനം മോശമാണെന്നാണ് അഞ്ച് ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സമിതി വിലയിരുത്തിയത്. അവസാനത്തെ ആനുവൽ കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ മന്ത്രി വി.എസ്. സുനിൽകുമാർ 91 മാർക്ക് നൽകിയിട്ടുണ്ടെങ്കിലും മുൻകാല റിപ്പോർട്ടുകൾ മെച്ചമല്ല. ഒന്നോ രണ്ടോ വർഷത്തെ റിപ്പോർട്ട് നോക്കിയല്ല ഐ.എ.എസ് ഉദ്യോഗസ്ഥനെ വിലയിരുത്തേണ്ടതെന്നും മൊത്തം സേവനമാണ് പരിഗണിക്കേണ്ടതെന്നും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്കു കൈമാറിയ റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ നാലു ചോദ്യങ്ങളുന്നയിച്ച് അന്നുതന്നെ മുഖ്യമന്ത്രി ഈ റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് മടക്കി അയച്ചു. നാളികേര വികസന ബോർഡ് ചെയർമാനായി കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന രാജു നാരായണസ്വാമിയുടെ ഡെപ്യൂട്ടേഷൻ കാലാവധി നേരത്തേ അവസാനിപ്പിച്ചപ്പോൾ അദ്ദേഹം അതിനെതിരെ കേസിനു പോയോ, ഇതു സംബന്ധിച്ച് എന്തെങ്കിലും ഉത്തരവുകൾ നിലവിലുണ്ടോ, ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ചപ്പോൾ സംസ്ഥാന സർക്കാരിന് കത്തു നൽകിയിട്ടുണ്ടോ, കോൺഫിഡൻഷ്യൽ റെക്കാഡിലെ പ്രതികൂല പരാമർശങ്ങൾ നീക്കാൻ സ്വാമി അപ്പീൽ നൽകിയിട്ടുണ്ടോ എന്നീ ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടി ആവശ്യപ്പെട്ടത്. അഖിലേന്ത്യാ സർവീസ് ജീവനക്കാരുടെ പ്രകടനം വിലയിരുത്തി സർവീസിൽ നിലനിറുത്തണോ നിർബന്ധിത വിരമിക്കൽ നൽകണമോ എന്ന് കേന്ദ്രത്തിനാണ് തീരുമാനിക്കാനാവുക. ശുപാർശയിൽ മുഖ്യമന്ത്രി ഒപ്പുവച്ചാലേ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് അയയ്ക്കാനാവൂ. ഉദ്യോഗസ്ഥന് നോട്ടീസ് നൽകുകയും മറുപടി, സമിതി റിപ്പോർട്ടിന്റെ ഭാഗമാക്കുകയും വേണം. കേന്ദ്രത്തിലെ പരിശോധനയ്ക്കു ശേഷം നടപടി ശുപാർശയോടെ ഫയൽ പ്രധാനമന്ത്രിക്ക് അയയ്ക്കണം. പ്രധാനമന്ത്രിയുടെ ഓഫീസാണ് അന്തിമ തീരുമാനമെടുക്കേണ്ടത്, തീരുമാനം രാഷ്ട്രപതി അംഗീകരിക്കുകയും വേണം. ഇത്രയും നടപടിക്രമങ്ങളുള്ളതിനാൽ സൂക്ഷ്‌മ പരിശോധനയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയത്. നാളികേര വികസനബോർഡിൽ ഡെപ്യൂട്ടേഷനിലായിരുന്ന സ്വാമി, തന്നെ ചെയർമാൻ സ്ഥാനത്തു നിന്ന് പുറത്താക്കിയതിനെതിരെ ഹൈക്കോടതിയിൽ കേസ് നൽകിയിട്ടുണ്ട്. ഉത്തരവ് കാത്തിരിക്കുന്നതിനാൽ അദ്ദേഹം സംസ്ഥാന സർവീസിലേക്ക് മടങ്ങിയെത്തിയിട്ടില്ല.