വെള്ളറട: മാനത്ത് മഴ കണ്ടാൽ റബർതൊഴിലാളികളുടെ മുഖം ഇരുളും. കാരണം കുറേയേറെ ദിവസമായിട്ട് പണിക്ക് പോകാൻ പരറ്റാത്ത അവസ്ഥയാണ്. മലയോര മേഖലകളിൽ മഴ തിമിർത്ത് പെയ്യുകയാണ്.എന്നും വെളുപ്പിന് തുടങ്ങുന്ന മഴകാരണം റബർ വെട്ട് മുടങ്ങിക്കിടക്കുകയാണ്.ഒപ്പം റബർ മേഖല ഇന്ന് നേരിടുന്ന പ്രതിസന്ധികൂടി ആയതോടെ റബർ കർഷകരുടെ ജീവിതം വഴിമുട്ടി.
പ്രധാന റബർ ഉൽപ്പാദന മേഖലകളിൽ ടാപ്പിംഗ് നടന്നിട്ട് മാസങ്ങൾ കഴിഞ്ഞു. ടാപ്പിംഗ് തുടങ്ങിയിട്ട് ഏതാനും ആഴ്ചകൾ പിന്നിട്ട് നല്ല സീസൺ കൂടിയായിട്ടും കർഷകന് ലഭിക്കുന്ന ആദായം എടുക്കാൻ കഴിയുന്നില്ല. പ്രത്യേകിച്ച് റബറിന്റെ വിലയിടിവ് കാരണം കർഷകർ ഏറെ ദുരിതം അനുഭവിക്കുകയാണ്.
പ്രധാന ഉത്പാദന കേന്ദ്രമായ വെള്ളറട തുടങ്ങിയ പ്രദേശങ്ങളിൽ സർക്കാരിന്റെ ഉടമസ്ഥതയിൽ റബർ വാങ്ങി സംഭരിക്കുന്നതിനുള്ള സ്ഥാപനങ്ങളോ സംവിധാനങ്ങളോ നിലവിലില്ല. ഇതും കർഷകരുടെ ദുരിതം വർദ്ധിപ്പിക്കാൻ കാരണമാകുന്നു. കച്ചവടക്കാർ പറയുന്ന വിലയ്ക്ക് വിൽക്കുകയേ മാർഗമുള്ളു. മലയോരത്തെ പ്രധാന കൃഷിയായ റബർ ഇപ്പോൾ പലരും ഉപേക്ഷിച്ചു കഴിഞ്ഞു. ഉൽപ്പാദന ചിലവിനനുസരിച്ചുള്ള ആദായം ലഭിക്കില്ലെന്ന് കണ്ടതോടു കൂടിയാണ് മറ്റു കൃഷികളിലേക്ക് തിരിഞ്ഞത്. എന്നാൽ വന്യജീവികളുടെ ശല്യംകാരണം ഒരു കൃഷിയും ചെയ്ത് ഉപജീവനം നടത്താൻ കഴിയാതെ കർഷകർ വലയുകയാണ്. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന റബർ സർക്കാർതന്നെ ന്യായവിലനൽകി വാങ്ങി ശേഖരിച്ച് റബർ അനിഷ്ടിത വ്യവസായങ്ങൾ സ്ഥാപിച്ചാൽ കർഷകർക്ക് ഒരു പരിധിവരെ ഗുണം ലഭിക്കുമായിരുന്നു.
ഉത്പാദന ചെലവിന് ആനുപാതികമായി വിലയും കർഷകന് ലഭിക്കുന്നില്ല. പലരും ഉള്ളറബർ മരങ്ങൾ ടാപ്പിംഗ് ചെയ്യാതെ ഇട്ടിരിക്കുകയാണ്. തൊഴിലാളിക്ക് കൂലികൊടുത്ത് ടാപ്പിംഗ് നടത്തിയാൽ കർഷകന് ആദായമില്ല. കർഷകർക്കു പുറമെ ചെറുകിട റബർ കച്ചവടക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. മാർക്കറ്റിൽ ദിനം പ്രതി വിലയിലുണ്ടാകുന്ന വ്യത്യാസം കച്ചവടക്കാരെയും കാര്യമായി ബാധിക്കുന്നു. ടൺ കണക്കിന് റബർ വാങ്ങി സ്റ്റോക്ക് ചെയ്യുന്നവർക്ക് ലക്ഷങ്ങളാണ് വിലയിലുണ്ടാകുന്ന കുറവുകാരണം നഷ്ടം വരുന്നത്. ഇതുകാരണം പത്രവിലയിൽ നിന്നും കുറച്ചാണ് കർഷകരിൽ നിന്നും കച്ചവടക്കാർ റബർ വാങ്ങുന്നത്.