തിരുവനന്തപുരം: രണ്ട് പൊലീസ് സംഘടനകളുടെ ജില്ലാ നേതാക്കളായ രണ്ടു പേർ മദ്യലഹരിയിൽ ഓട്ടോ ഡ്രൈവറെ നന്ദാവനം എ.ആർ ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടുപോയി മർദ്ദിച്ചെന്ന പരാതി പൊലീസ് ഒതുക്കിത്തീർത്തു. സിസി ടിവി ദൃശ്യങ്ങൾ തെളിവായുണ്ടായിട്ടും ഓട്ടോ ഡ്രൈവറെ മ്യൂസിയം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കുകയായിരുന്നു.
മലയൻകീഴ് സ്വദേശി നിതിനാണ് പൊലീസ് നേതാക്കളുടെ കൈക്കരുത്തിന് ഇരയായത്. പൊലീസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളാണ് പൊലീസുകാർ. കഴിഞ്ഞ 12ന് സന്ധ്യയ്ക്കായിരുന്നു സംഭവം. സംഘടനാ നേതാക്കൾ എ.ആർ ക്യാമ്പിനു മുന്നിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ അതുവഴി ഓട്ടോ ഓടിച്ചെത്തിയ നിതിനെ, വണ്ടിക്ക് വേഗം കൂടുതലാണെന്നു പറഞ്ഞ് തടഞ്ഞുനിർത്തി ക്യാമ്പിലേക്ക് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. മറ്റു പൊലീസുകാർ ഇടപെട്ടാണ് നിതിനെ വിട്ടയച്ചത്.
സംഭവത്തെക്കുറിച്ച് നിതിൻ നൽകിയ പരാതിയിൽ മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിൽ എ.ആർ. ക്യാമ്പിനടുത്തുള്ള ഹാളിനു മുന്നിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മർദ്ദിച്ചത് പൊലീസ് സംഘടനാ നേതാക്കളാണെന്ന് തിരിച്ചറിഞ്ഞത്. അതോടെ, 'പ്രതികളായ' പൊലീസ് നേതാക്കളെക്കൊണ്ട് ഓട്ടോ ഡ്രൈവർക്കെതിരെ പരാതി എഴുതിവാങ്ങി. അമിതവേഗത്തിൽ ഓട്ടോ ഓടിച്ച് തങ്ങളെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി.
ഇന്നലെ മ്യൂസിയം സി.ഐ സംഘടനാ നേതാക്കളെയും ഓട്ടോഡ്രൈവറെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി, രണ്ടു കേസും രജിസ്റ്റർ ചെയ്യേണ്ടിവരുമെന്ന് മുന്നറിയിപ്പു നൽകി. പൊലീസുകാരെ ഓട്ടോ ഇടിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി ഗൗരവമുള്ളതാണെന്നും, മർദ്ദനം സംബന്ധിച്ച പരാതി പിൻവലിക്കുന്നതാണ് നല്ലതെന്നും മ്യൂസിയം പൊലീസ് ഓട്ടോഡ്രൈവറെ ഉപദേശിച്ചു. ഭയന്നുപോയ ഓട്ടോ ഡ്രൈവർ തന്നെ ആരും ദേഹോപദ്രവം ഏല്പിച്ചിട്ടില്ലെന്ന് എഴുതി നൽകുകയും ചെയ്തു. പരാതി പിൻവലിച്ച ശേഷം ഓട്ടോഡ്രൈവർക്ക് പണം നൽകിയതായും വിവരമുണ്ട്.
ഓട്ടോഡ്രൈവറെയും പൊലീസ് നേതാക്കളെയും സ്റ്റേഷനിൽ വിളിപ്പിച്ച് പരാതി ഒത്തുതീർപ്പാക്കിയെന്ന് മ്യൂസിയം സി.ഐ കേരളകൗമുദിയോട് പറഞ്ഞു. പരാതിയില്ലെന്ന് രണ്ടു കൂട്ടരും എഴുതി നൽകിയിട്ടുണ്ട്.