mullappally

തിരുവനന്തപുരം: കൂടത്തായി കൊലപാതകക്കേസ് ഊർജ്ജിതമായി അന്വേഷിച്ച് പ്രതികൾക്ക് കർശന ശിക്ഷ വാങ്ങി നൽകണമെന്ന് തുടക്കം മുതൽ താൻ പറഞ്ഞിട്ടും നിരന്തരമായി തന്നെ വിമർശിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഥയറിയാതെ ആട്ടം കാണുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. നിഷ്ഠൂരമായ ഈ സീരിയൽ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് കർശന ശിക്ഷ വാങ്ങിക്കൊടുക്കേണ്ട ഉത്തരവാദിത്വം പൊലീസിനും ആഭ്യന്തരവകുപ്പിനുമുണ്ട്. കൂടത്തായികേസ് സംബന്ധിച്ച് എല്ലാ വിവരങ്ങളും മൂന്ന് മാസങ്ങൾക്ക് മുമ്പേ സർക്കാരിന്റെയും പൊലീസിന്റെയും കൈയിലുണ്ടായിട്ടും ഉപതിരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് വികസന നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത പിണറായി സർക്കാരിന്റെ ദയനീയപ്രകടനം ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയാണ്. കോടിയേരി ബാലകൃഷ്ണൻ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. തിരഞ്ഞെടുപ്പുകളിൽ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യേണ്ട മുഖമന്ത്രിയും എൽ.ഡി.എഫും അതിൽ നിന്നും ഒളിച്ചോടുകയാണ്. ഇത് ചൂണ്ടിക്കാണിച്ചാൽ എങ്ങനെയാണ് കൊലപാതകികളെ സംരക്ഷിക്കുന്നവനാകുന്നത്. ഇക്കാലയളവിൽ എൽ.ഡി.എഫിന്റെ നേട്ടങ്ങളെ കുറിച്ച് ഒരു പരസ്യസംവാദത്തിന് എന്താണ് സി.പി.എം തയ്യാറാകാത്തത്?. കേരളത്തിൽ കോൺഗ്രസിനെ ദുർബലപ്പെടുത്തി ബി.ജെ.പിയെ വളർത്താനുള്ള അച്ചാരം വാങ്ങിയാണ് സി.പി.എം സംസ്ഥാന നേതൃത്വം പ്രവർത്തിക്കുന്നത്. ലാവ്‌ലിൻ കേസ് തുടർച്ചയായി അവധിക്ക് വയ്ക്കുന്നത് പോലും ഇതിന്റെ ഭാഗമാണ്. ഈ കേസിൽ സി.ബി.ഐ കേന്ദ്രസർക്കാരിന്റെ സമ്മർദ്ദത്തെ തുടർന്ന് കോടതിയിൽ ഒളിച്ചുകളി നടത്തുകയാണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ വോട്ടുകച്ചവടത്തിന് ധാരണയുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.