മുംബയ് : വിഖ്യാത താരങ്ങളായ സച്ചിൻ ടെൻഡുൽക്കറും ബ്രയാൻ ലാറയും വീണ്ടും ക്രിക്കറ്റ് കളത്തിലിറങ്ങുന്നു. അടുത്ത വർഷം നടക്കുന്ന റോഡ് സേഫ്ടി വേൾഡ് സീരീസ് ട്വന്റി-20 ടൂർണമെന്റിലാണ് ഇരുവരും കളിക്കുന്നത്.
ഇന്ത്യ, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിൻഡീസ് എന്നിങ്ങനെ അഞ്ച് രാജ്യങ്ങളിലെ വിരമിച്ച ക്രിക്കറ്റ് താരങ്ങളാണ് വേൾഡ് സീരീസിൽ പങ്കെടുക്കുന്നത്. സച്ചിനെയും ലാറയെയും കൂടാതെ വീരേന്ദർ സെവാഗ്, ബ്രെറ്റ്‌ലി, തിലകരത്നെ ദിൽഷൻ, ജോണ്ടിറോഡ്സ് തുടങ്ങിയവരും ടൂർണമെന്റിൽ കളിക്കാനിറങ്ങും. 2020 ഫെബ്രുവരി രണ്ടുമുതൽ 16 വരെ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ വച്ചാണ് റോഡ് സേഫ്ടി വേൾഡ് സീരീസ് നടക്കുന്നത്. 24 വർഷം നീണ്ട അന്താരാഷ്ട്ര കരിയർ 2013ലാണ് സച്ചിൻ അവസാനിപ്പിച്ചത്. അതിനുശേഷം ഐ.പി.എല്ലിൽ കളിച്ചിരുന്നു.
ഭാജിയും ഇർഫാനും തമിഴ് സിനിമയിൽ
ന്യൂഡൽഹി : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പഠാനും ഹർഭജൻ സിംഗും സിനിമാനടൻമാരാകുന്നു. വിക്രം നായകനാകുന്ന ചിത്രത്തിലാണ് ഇർഫാൻ അഭിനയിക്കുന്നത്. 'വിക്രം 58' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ വിക്രമിന്റെ വില്ലനായാണ് ഇർഫാൻ അഭിനയിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്റെ സംവിധായകൻ.
അതേസമയം, കാർത്തിക് യോഗി സംവിധാനം ചെയ്യുന്ന 'ദിക്കിലൂന' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഹർഭജന്റെ സിനിമാപ്രവേശം. 39കാരനായ ഹർഭജൻ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടിയാണ് കളിക്കുന്നത്. അതാണ് തമിഴ് സിനിമാ പ്രവേശനത്തിന് വഴിയൊരുക്കിയിരിക്കുന്നത്.
സിന്ധുവും സായ്‌യും രണ്ടാം റൗണ്ടിൽ
ഓഡെൻസ് : ഇന്ത്യൻ താരങ്ങളായ പി.വി.സിന്ധുവും സായ് പ്രണീതും ഡെന്മാർക്ക് ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റണിന്റെ ആദ്യ റൗണ്ടിൽ വിജയം നേടി. കാശ്യപിനും സൗരദ് ബർമ്മയ്ക്കും ആദ്യ റൗണ്ടിൽ തോൽക്കേണ്ടിവന്നു.
നിലവിലെ ലോകചാമ്പ്യനായ സിന്ധു ആദ്യ റൗണ്ടിൽ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്കയെ 22-20, 21-18നാണ് കീഴടക്കിയത്. സായ്‌പ്രണീത് മുൻ ലോക, ഒളിമ്പിക് ചാമ്പ്യൻ ലിൻഡാനെ അട്ടിമറിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്. 21-14, 21-17നായിരുന്നു സായ്‌ക്കു ജയം. രണ്ടാം റൗണ്ടിൽ സായ് നിലവിലെ ലോക ചാമ്പ്യൻ കെന്റ മൊമോട്ടയെ നേരിടും.
തായ്ലാൻഡിന്റെ സിരിയോ തമാസിനാണ് ആദ്യ റൗണ്ടിൽ കാശ്യപിനെ കീഴടക്കിയത്. സൗരഭ് ഹോളണ്ടിന്റെ മാർക്ക് കഴിയാവുവിനോട് തോറ്റ് പുറത്തായി.
സ്മിത്ത് വീണ്ടും ക്യാപ്ടനാകുമോ?
പന്തുരപ്പ് വിവാദത്തിൽ നിന്ന് കരകയറി ടെസ്റ്റ് ബാറ്റ്സ്മാൻ റാങ്കിംഗിലെ ഒന്നാം സ്ഥാനം വീണ്ടെടുത്ത സ്റ്റീവൻസ്മിത്ത് വീണ്ടും നായകനാകുമോ എന്നതാണ് ഓസീസ് ക്രിക്കറ്റിലെ ഇപ്പോഴത്തെ സംസാരവിഷയം. സ്മിത്തും വാർണറും വിലക്കിലായിരുന്ന കാലത്ത് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ടിം പെയ്ൻനെ ക്യാപ്ടൻസി ഏൽപ്പിക്കുകയായിരുന്നു. ഇരുവരും ആഷസിലൂടെ തിരിച്ചെത്തിയപ്പോഴും വെയ്ൻ ക്യാപ്ടനായി തുടർന്നു. ആഷസിൽ സ്മിത്ത് മിന്നുന്ന ഫോം പ്രദർശിപ്പിച്ചതോടെ വീണ്ടും ക്യാപ്ടനാക്കണമെന്ന ആവശ്യവും ഉയർന്നു. 36 കാരനായ വെയ്ൻ വിരമിക്കുമ്പോൾ സ്മിത്ത് തന്നെ ക്യാപ്ടനാകും എന്നാണ് സൂചനകൾ. എന്നാൽ, ക്യാപ്ടൻസിയിലല്ല ബാറ്റിംഗിൽ മാത്രമാണ് തന്റെ ശ്രദ്ധയെന്ന് സ്മിത്ത് പറയുന്നു.