petrol-pump

ഗുരുവായൂർ: പെട്രോൾ പമ്പിലെ കളക്ഷൻ തുക കൈക്കലാക്കാൻ പമ്പ് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടതായി വിവരം. കേസിൽ കയ്മംഗലം സ്വദേശികളായ മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്. ഇവർ കൂടാതെ മൂന്ന് പേർക്ക് കൂടി കേസിൽ ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. എന്നാൽ, ഇവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിണ്ടെന്നാണ് വിവരം. എന്നാൽ, പൊലീസ് ഇക്കാര്യം പുറത്ത് വിട്ടിട്ടില്ല. പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും.

അനസ്, അൻസാർ, സിയോൺ എന്നിവരാണ് കസ്റ്റഡിയിലായിലുള്ളത്. കയ്പമംഗലത്തെ മൂന്നുപീടിക ഫ്യൂവൽസ് ഉടമ കാളമുറി പടിഞ്ഞാറ് അകമ്പാടം സ്വദേശി കോഴിപ്പറമ്പിൽ കെ.കെ. മനോഹരനാണ് (68) കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ഇന്നലെ രാവിലെ ഗുരുവായൂരിനടുത്ത് മമ്മിയൂർ കുന്നംകുളം റോഡരികിൽ കണ്ടെത്തുകയായിരുന്നു. പണം തട്ടിയെടുക്കാനാണ് കൊല നടത്തിയതെന്നും മൂന്നു ദിവസമായി മനോഹരനെ നിരീക്ഷിച്ചു വരികയായിരുന്നെന്നും പ്രതികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികൾ മുപ്പതു വയസിൽ താഴെയുള്ളവരാണ്. തിങ്കളാഴ്ച രാത്രി പമ്പ് അടച്ച് കാറിൽ വീട്ടിലേക്കു മടങ്ങിയ മനോഹരനെ പ്രതികൾ തട്ടിക്കൊണ്ടുപോയി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം കുന്നംകുളം റോഡിൽ മമ്മിയൂരിലെ ഇടിഞ്ഞു വീഴാറായ കെട്ടിടത്തിനു സമീപം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

ഇരുകൈകളും പിന്നിലേക്കു കെട്ടി, കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പെയിന്റിംഗിനും മറ്റും ഉപയോഗിക്കുന്ന മാസ്‌കിംഗ് ടേപ്പ് സമീപത്തു നിന്ന് കണ്ടെടുത്തിരുന്നു. ഇതുപയോഗിച്ച് മനോഹരന്റെ കൈകൾ പിന്നിലേക്ക് ചേർത്തുവച്ച് ഒട്ടിച്ചെന്നാണ് കരുതുന്നത്. ദിവസവും രാത്രി ഒന്നരയോടെയാണ് മനോഹരൻ പമ്പ് പൂട്ടി, കളക്ഷൻ തുകയുമായി വീട്ടിലേക്കു മടങ്ങാറ്. പതിവു സമയം കഴിഞ്ഞിട്ടും കാണാതായപ്പോൾ വീട്ടുകാർ ഫോണിൽ വിളിച്ചു. മനോഹരൻ ഉറങ്ങുകയാണെന്നും രാവിലെ വിളിക്കാനുമായിരുന്നു ഫോണെടുത്തയാളുടെ നിർദ്ദേശം. പിന്നീട് പലവട്ടം വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനാൽ വീട്ടുകാർ കയ്പമംഗലം പൊലീസിൽ പരാതി നൽകി.മനോഹരനായി പൊലീസ് തെരച്ചിൽ തുടരുന്നതിനിടെയാണ് റോഡരികിൽ മൃതദേഹം കണ്ടത്.