തിരുവനന്തപുരം: സംസ്ഥാനത്തെ അൺ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപികമാർ ഉൾപ്പെടെയുള്ള വനിതാ ജീവനക്കാരെയും മെറ്റേണിറ്റി ബെനിഫിറ്റ് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. ഇതോടെ, 26 ആഴ്ച (ആറു മാസം) ശമ്പളത്തോടെയുള്ള പ്രസവാവധിക്കും ചികിത്സാ ആവശ്യങ്ങൾക്കായി തൊഴിലുടമ അനുവദിക്കുന്ന1000 രൂപയ്‌ക്കും ഇവരും അർഹരാവും. ഈ ആനുകൂല്യം നൽകുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാവും കേരളം.
ആഗസ്റ്റ് 29 ന് ചേർന്ന മന്ത്റിസഭായോഗമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാരിന്റെ അംഗീകാരം തേടാൻ തീരുമാനിച്ചത്. അൺ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകർക്കും മറ്റ് ജീവനക്കാർക്കും മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നതിനിടെയാണ് വനിതകൾക്ക് ഈ ആനുകൂല്യം കൈവരുന്നത്.