വിതുര: പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും റോഡ് സുരക്ഷാ നിയമങ്ങൾ പരിചയപ്പെടുത്താൻ 'ട്രാഫിക് ക്ലിനിക്' എന്ന ആശയവുമായി വിതുര ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ.
റോഡ് സുരക്ഷാ നിയമങ്ങൾ ശരിയായി പാലിക്കാത്തതിലൂടെയും അലക്ഷ്യമായും മദ്യപിച്ചും വാഹനം ഓടിക്കുന്നത് മൂലവും നൂറുകണക്കിന് ജീവനുകളാണ് നമ്മുടെ നിരത്തുകളിൽ പൊലിയുന്നത്. ഇതിൽ ഏറിയ പങ്കും കാൽനട യാത്രക്കാരും ഇരുചക്ര വാഹന യാത്രികരുമാണ്. ഇളംതലമുറയെയും പൊതുജനങ്ങളെയും ശരിയായ രീതിയിൽ ബോധവത്കരിക്കുന്നതിലൂടെ ഇത്തരം റോഡപകടങ്ങൾ കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് വിതുര ഹൈസ്കൂളിലെ കൊച്ചു കൂട്ടുകാർ. ഇതിനായി സ്കൂളുകളിൽ എത്തി റോഡ് സുരക്ഷാ നിയമങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ ഉപയോഗിച്ച് ഒരു ട്രാഫിക് ക്ലിനിക് സജ്ജീകരിക്കും. തുടർന്ന് കേഡറ്റുകൾ ട്രാഫിക് നിയമങ്ങളെക്കുറിച്ച് ക്ലാസെടുക്കും. ഇതോടൊപ്പം ട്രാഫിക് ക്വിസും മറ്റു കലാ പരിപാടികളും അവതരിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യും. ശേഷം വിദ്യാർത്ഥികളെ ട്രാഫിക് ക്ലിനിക്കിൽ എത്തിച്ച് സുരക്ഷിതമായി എങ്ങനെ റോഡ് ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ട്രാഫിക് നിയമങ്ങളെക്കുറിച്ചും വിശദീകരിക്കും. ഇത്തരത്തിൽ ആദ്യത്തെ ട്രാഫിക് ക്ലിനിക് തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയായ കല്ലാറിലെ ഗവ.എൽ.പി.എസിൽ സംഘടിപ്പിച്ചു. ട്രാഫിക് ക്ലിനിക്കിന് മികച്ച സ്വീകാര്യത ലഭിച്ചതോടെ കൂടുതൽ സ്കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കുട്ടിപ്പൊലീസുകാർ. ട്രാഫിക് ക്ലിനിക് പദ്ധതിയുടെ ഉദ്ഘാടനം വിതുര വി.എച്ച്.എസ്.എസിലെ കമ്മ്യൂണിറ്റി പൊലീസ് ഒാഫീസർ അൻവർ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ.എസ്. ഷീജ, മറിയാമ്മാചാക്കോ, ഹെഡ്മിസ്ട്രസ് ജോതിഷ് ജലൻ എന്നിവർ പങ്കെടുത്തു.