case

കൊച്ചി: ഫേസ്ബുക്ക് സന്ദേശങ്ങൾ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രമുഖ വ്യവസായിയിൽ നിന്നും അരക്കോടിയോളം രൂപ തട്ടിയ കേസിൽ പൊലീസ് അന്വേഷണം പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച്. കേസിൽ അറസ്റ്റിലായ ചാലക്കുടി സ്വദേശി സീമ (32), കാമുകൻ ഇടപ്പള്ളി സ്വദേശി സഹൽ (ഷാനു, 31) എന്നിവരുടെ അക്കൗണ്ടുകളാണ് പരിശോധിക്കുന്നത്. ഇതുകൂടാതെ കേസുമായി ബന്ധപ്പെട്ടിട്ടുള്ള ഏതാനും പേരുടെ സാമ്പത്തിക ഇടപാടുകൾ കൂടി പരിശോധിക്കുന്നുണ്ട്. ബ്ലാക്ക്‌മെയിലിംഗിലൂടെ ലഭിച്ച തുക പ്രതികൾ വീതം വച്ചതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഇതേതുടർന്നാണ് ഇത്തരമൊരു നീക്കം പൊലീസ് നടത്തുന്നത്. പണം തിരിച്ച് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

അതേസമയം, പണം പലവിധ കാര്യങ്ങൾക്കായി ഉപയോഗിച്ചെന്ന സീമയുടെ മൊഴി കള്ളമാണെന്ന് തെളിഞ്ഞതോടെ ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതികൾ കൂടുതൽപേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സമാനമായി പിടിയിലായ കേസുകളിലെ പ്രതികൾക്ക് ഇവരുമായി ബന്ധമുണ്ടോയെന്നാണ് പ്രധാനമായി അന്വേഷിക്കുന്നത്.

അതേസമയം, മോഡലിംഗിന് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പത്തൊൻപതുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഇടനിലക്കാരായ തൃശൂർ വെറ്റിലപ്പാറ സ്വദേശിനി സിന്ധുവുമായി സീമയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടായിരുന്നു ഈ കേസിന്റെയും തുടക്കം. മോഡലിംഗിന് അവസരം നൽകാമെന്ന വാഗ്ദാനം വിശ്വസിച്ച് ഹോട്ടലിൽ എത്തിയ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് വിശ്വസിപ്പിച്ച് പീഡനം തുടർന്നു. വെറ്റിലപ്പാറ ചിക്ലായി സ്വദേശിനി സിന്ധു സുരേഷാണ് വിദ്യാർത്ഥിനിയെ ഹോട്ടലിൽ എത്തിച്ചത്. സിന്ധുവിനെ പൊലീസ് പിടികൂടി. പൊലീസ് എത്തിയ സമയത്ത് മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു സിന്ധു. കേസിൽ സിന്ധു ഉൾപ്പടെ ആറ് പേർ അറസ്റ്റിലായിരുന്നു.

വാട്‌സ്ആപ്പിലും ഭീഷണി ?
പെരുമ്പാവൂരിൽ ബ്ലാക്‌മെയിൽ കേസിലെ പ്രതി സീമ, വ്യവസായിയെ വാട്‌സ്ആപ്പിലൂടെയും ഭീഷണിപ്പെടുത്തിയതായി സൂചന. ഇന്നലെ പ്രതികളുടെ മൊബൈൽ ഫോണടക്കം പൊലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. സീമ പരാതിക്കാരനുമായി നടത്തിയ ചാറ്റിന്റെ വിശദവിവരങ്ങളും ബാങ്ക് വഴി പണം കൈമാറിയതിന്റെ വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. പരാതിക്കാരനെ വാട്‌സാപ്പിലൂടെ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ക്ലിപ്പുകളും മറ്റും ലഭിച്ചതായാണ് വിവരം. കൂട്ടുപ്രതിയും കാമുകനുമായ ഷാനുവാണ് തട്ടിപ്പിന് സഹായിച്ചിരുന്നത്. അതേസമയം, സീമ പതിവു തട്ടിപ്പുകാരിയാണെന്നാണ് പൊലീസ് പറയുന്നത്. ഇവർക്ക് പല പേരുകളിൽ ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ ഇവർക്കെതിരെ നേരത്തെയും കേസുണ്ട്.

കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി
ബാക്ക്‌മെയിലിംഗ് കേസിൽ കൂട്ടുപ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കേസുമായി നേരിട്ട് ബന്ധമുള്ളവർ ഒളിവിലാണ്. വ്യാപാരിയിൽ നിന്നും പണം തട്ടാനുള്ള ആസൂത്രണം നടത്തിയത് പാലക്കാട് സ്വദേശിനിയാണെന്നാണ് അറസ്റ്റിലാകുമ്പോൾ സീമ മൊഴി നൽകിയത്. പൊലീസ് അന്വേഷിക്കുന്ന ഇവരെയും കണ്ടെത്താനായിട്ടില്ല. സീമ, ഷാനു എന്നിവർക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്നലെ തന്നെ പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്താൽ മാത്രമേ കേസിന്റെ വ്യാപ്തിയെക്കുറിച്ച് കൂടുതൽ വ്യക്തമാകൂ. കേസിൽ കൂടുൽ വ്യാപ്തിയുണ്ടെങ്കിൽ പെരുമ്പാവൂർ ബ്ലാക്‌മെയിലിംഗ് കേസിൽ പ്രത്യേക അന്വേഷണ സംഘം തന്നെ വന്നേക്കും.