തിരുവനന്തപുരം: പ്രമാണങ്ങളുടെ പകർപ്പ് ഓൺലൈനായി ലഭ്യമാക്കാൻ രജിസ്ട്രേഷൻ വകുപ്പ് സംവിധാനമൊരുക്കി. ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും പകർപ്പിന് അപേക്ഷിക്കാനും സബ് രജിസ്ട്രാർ ഓഫീസിൽ പോകാതെ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാനും കഴിയും. നവംബറിൽ സംസ്ഥാനത്തെ 315 സബ് രജിസ്ട്രാർ ഓഫീസുകളിലും ഇത് നിലവിൽ വരും.
പുതിയ കാലം പുതിയ സേവനം എന്ന ആശയത്തിന്റെ ഭാഗമായാണ് നടപടി. നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ് സാങ്കേതികവിദ്യ ഒരുക്കിയത്. പ്രമാണങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ, ആധാരം രജിസ്റ്റർ ചെയ്ത സബ് രജിസ്ട്രാർ ഓഫീസിൽ അപേക്ഷ നൽകി ഫീസ് ഒടുക്കി പകർപ്പ് എടുക്കുന്നതാണ് നിലവിലെ രീതി. ഇതിന് കാലതാമസം നേരിടുന്നുണ്ട്. പകർപ്പ് എപ്പോഴും ഓൺലൈനിൽ കിട്ടുമെന്നതിനാൽ ഒരേ ആധാരത്തിന് പിന്നീട് എപ്പോഴൊക്കെ അപേക്ഷ ലഭിച്ചാലും വീണ്ടും പകർപ്പ് തയ്യാറാക്കുന്ന അധിക ജോലിയും ഒഴിവാകും.
അപേക്ഷ ഇങ്ങനെ
രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റിൽ (keralaregistration.gov.in) ഓൺലൈനായി അപേക്ഷിച്ച് ഫീസും മുദ്രപ്പത്രത്തിന്റെ തുകയും ഇ-പേമെന്റായി അടയ്ക്കണം. ആധാരത്തിന്റെ പകർപ്പ് കമ്പ്യൂട്ടർ സഹായത്തോടെ തയ്യാറാക്കി സേവ് ചെയ്യും. ഇത് അപേക്ഷകൻ പണമൊടുക്കിയ ഇ- സ്റ്റാമ്പിൽ ഉൾപ്പെടുത്തി സബ് രജിസ്ട്രാറുടെ ഡിജിറ്റൽ സിഗ്നേച്ചറും ചേർത്ത് ഓൺലൈനായി നൽകും. പകർപ്പ് തയ്യാറായാലുടൻ സന്ദേശം അപേക്ഷകന്റെ മൊബൈൽ ഫോണിൽ വരും. ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്താൽ മതി.
അപേക്ഷകന് നേട്ടം
1. ഓഫീസിൽ കയറി ഇറങ്ങേണ്ട
2. കാലതാമസം ഒഴിവാകും
3. കൈക്കൂലി ഇല്ലാതാവും
'സർക്കാർ രജിസ്ട്രേഷൻ വകുപ്പിനെ അടിമുടി മാറ്റുകയാണ്. സബ് രജിസ്ട്രാർ ഓഫീസുകളിലെ സേവനം ആയാസ രഹിതമാവണം. കൈക്കൂലിയും അഴിമതിയും ഇല്ലാതാവണം. ബഡ്ജറ്റ് പിന്തുണ കിട്ടിയാൽ കൂടുതൽ സംവിധാനങ്ങൾ കൊണ്ടുവരും'.
-മന്ത്രി ജി. സുധാകരൻ