vistara

തിരുവനന്തപുരം: ടാറ്റാ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര എയർലൈൻസ് തിരുവനന്തപുരത്തു നിന്ന് സർവീസ് ആരംഭിക്കുന്നു. ഡൽഹിക്കുള്ള പ്രതിദിന സർവീസ് നവംബർ 9ന് തുടങ്ങും. ഇക്കോണമി ക്ലാസിൽ 5299 രൂപയും ബിസിനസ് ക്ലാസിൽ 21,999 രൂപയുമാണ് ടിക്ക​റ്റ് നിരക്ക്. തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്കും, ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കും ബുക്കിംഗ് ആരംഭിച്ചതായി ചീഫ് സ്ട്റാ​റ്റജി ഓഫീസർ വിനോദ് കണ്ണൻ അറിയിച്ചു. വിസ്താരയുടെ വെബ്‌സൈ​റ്റ് വഴിയും ഐ.ഒ.എസ്, ആൻഡ്റോയ്ഡ് മൊബൈൽ ആപ്പുകൾ വഴിയും ഓൺലൈൻ ട്റാവൽ ഏജൻസികളും ട്റാവൽ ഏജന്റുകൾ വഴിയും ടിക്ക​റ്റ് ബുക്കിംഗ് നടത്താം. കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമാണ് നിലവിൽ വിസ്താരയ്ക്ക് സർവീസുള്ളത്.

മുഖ്യമന്ത്രി വിളിച്ചുചേർത്ത വിമാനക്കമ്പനി മേധാവികളുടെ യോഗത്തിലാണ് വിസ്താര തിരുവനന്തപുരത്തു നിന്ന് ആഭ്യന്തര സർവീസ് തുടങ്ങാൻ സന്നദ്ധതയറിയിച്ചത്. ഡൽഹിയിലേക്കുണ്ടായിരുന്ന നാല് സർവീസുകൾ രണ്ടായി കുറഞ്ഞ ഘട്ടത്തിലാണ് നാല് കമ്പനികൾ തിരുവനന്തപുരം- ഡൽഹി സർവീസിന് സന്നദ്ധതയറിയിച്ചത്. എയർഇന്ത്യ, സ്പൈസ്ജെറ്റ്, എയർഏഷ്യ, വിസ്‌താര, ഗോഎയർ കമ്പനികളാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്. ഇതിൽ വിസ്താര, എയർഏഷ്യ, ഗോ എയർ എന്നിവയ്ക്ക് നിലവിൽ തലസ്ഥാനത്ത് നിന്ന് സർവീസില്ല. ഇൻഡിഗോ ഡൽഹിയിലേക്ക് ഒരു നോൺസ്റ്റോപ്പ് സർവീസ് കൂടി തുടങ്ങുന്നുണ്ട്.